കോട്ടയം: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹവാശിഷ്ടങ്ങൾ കടവന്ത്ര പൊലീസ് എത്തിയാണ് പത്മത്തിന്റെ കുടുംബത്തിന് കൈമാറിയത്.
പത്മയുടെ മക്കളായ സേട്ടും സെൽവരാജും സഹോദരി പളനിയമ്മയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ഇന്ന് തന്നെ ധർമ്മപുരിയിലേക്ക് കൊണ്ടുപോകുമെന്ന് പത്മയുടെ മകൻ ശെൽവരാജ് പറഞ്ഞു. വൈകുന്നേരം അവിടെ സംസ്‌കാരം നടത്തുമെന്നും വ്യക്തമാക്കി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടത് പത്മ തന്നെയെന്ന് വ്യക്തമായിരുന്നു.
മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടേയും ഡിഎൻഎ പരിശോധന പ്രത്യേകം പ്രത്യേകം ചെയ്യേണ്ടി വന്നു. ഇതാണ് കാലാതാസത്തിന് കാരണമായതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അതേസമയം ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതിനാൽ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം വിട്ടു നൽകിയിട്ടില്ല.
തമിഴ്നാട് സ്വദേശിനിയായ പത്മ ( 52) കൊച്ചി പൊന്നുരുന്നിയിലാണ് താമസിച്ചിരുന്നത്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. പത്മയുടെ തിരോധാനത്തിലെ അന്വേഷണമാണ് കേരളത്തെ നടുക്കിയ ഇരട്ടനരബലി പുറത്തുകൊണ്ടുവന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
