

കൊല്ലം: പാസ്‌പോർട്ട് പുതുക്കാൻ റേഷൻ കാർഡിന്റെ പകർപ്പ് നൽകിയില്ലെന്ന് ആരോപിച്ച് ജ്യേഷ്‌ഠൻ അനുജന്റെ വീടിന് തീയിട്ടു. തടസം പിടിക്കാൻ വന്ന അമ്മയെ ഇയാൾ മർദിച്ചു. സംഭവത്തിൽ ബിജുനാഥൻ പിള്ള(43)യെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തുകുളക്കട മംഗലശ്ശേരിൽ രഘുനാഥൻ പിള്ളയുടെ വീടിനാണ് തീയിട്ടത്. ഇവരുടെ അമ്മ ഭായിയമ്മ(64)യ്ക്കാണ് മർദനമേറ്റത്.
കിടപ്പുമുറിയിലെ സാധനസാമഗ്രികൾ, എസി തുടങ്ങിയവ കത്തിനശിച്ചു. വീടിന്റെ ജനാലകൾ പ്രതി അടിച്ചു തകർത്തതായും പുത്തൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പ്രതി ഭരണിക്കാവ് കക്കാക്കുന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു കുറച്ചു കാലമായി താമസം. കഴിഞ്ഞ ദിവസം പാസ്പോർട്ട് പുതുക്കാൻ റേഷൻ കാർഡിന്റെ പകർപ്പ് അമ്മയോട് മറ്റൊരാൾ മുഖേന ഇയാൾ ചോദിച്ചിരുന്നു. എന്നാൽ കാർഡ് രഘുനാഥന്റെ കൈവശമാണെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വീട് ആക്രമിച്ചത്.
പെട്രോളുമായി വീടിന്റെ മതിൽ ചാടികടന്ന പ്രതി വീട്ടിൽ അതിക്രമങ്ങൾ നടത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രഘുനാഥൻ വിദേശത്തായതിനാൽ അമ്മയും ഹോം നേഴ്‌സും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തടസം പിടിക്കാൻ ചെന്ന ഭയിയമ്മയെ ഇയാൾ മർദിക്കുകയായിരുന്നു. അമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഹോം നഴ്‌സിന്റെ ശരീരത്തും പെട്രോൾ വീണെങ്കിലും അപകടമുണ്ടായില്ല. വീട്ടുകാർ ഉടനെ വെള്ളം ഒഴിച്ചതിനാൽ വൻ അപകടം ഒഴിവായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
