

ന്യൂഡൽഹി : എക്സാലോജിക് - സിഎംആർഎൽ ( Exalogic - CMRL Case ) ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് എസ്എഫ്ഐഒയോട് ഡൽഹി ഹൈക്കോടതി. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതു വരെ തുടർ നടപടി പാടില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറപ്പെടുവിച്ച ഉത്തരവിലാണ് വിചാരണ കോടതിയിലെ തുടർനടപടികൾ തൽക്കാലത്തേക്ക് തടഞ്ഞിട്ടുള്ളത്.
മാസപ്പടി കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഡൽഹി ഹൈക്കോടതി വിധിയോടെ, എറണാകുളത്തെ വിചാരണ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉടൻ തുടർനടപടികളുണ്ടാകില്ല. സിഎംആർഎൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ് എഫ് ഐ ഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചതായും ഡൽഹി ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്എഫ്ഐഒയും വകുപ്പും തമ്മിൽ ആശയ വിനിമയത്തിൽ ഉണ്ടായ പിഴവ് കാരണമാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. ഇത് മനഃപൂർവ്വം ഉണ്ടായതല്ല, അലക്ഷ്യമായി സംഭവിച്ചതാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എക്സാലോജിക് - സിഎംആർഎൽ ഇടപാടും ആയി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്ഐഒ കോടതിക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. മുതിർന്ന അഭിഭാഷകർ വാക്കാൽ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജഎന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
