

പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മാത്രമല്ല, , കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎം ശ്രീ നടപ്പാക്കിയെന്നത് തെറ്റായ ധാരണയാണ്. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി കര്‍ണ്ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്. മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാരല്ല. തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. ശക്തമായി എതിര്‍ക്കുമെന്നും കെസി വേണുഗോപാൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ, വേണുഗോപാൽ പറഞ്ഞതിൽ വസ്തുതയെത്രയുണ്ട്, പറയാതെ പോയ വസ്തുത എന്താണ്?
പി എം ശ്രീ (PM SHRI) പദ്ധതി 2022 സെപ്റ്റംബർ 7-നാണ് ആരംഭിച്ചത്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള 14,500 സ്‌കൂളുകളുടെ നവീകരണത്തിനായി സെപ്റ്റംബർ ഏഴിന് കേന്ദ്ര മന്ത്രിസഭ 27,360 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
പദ്ധതിയുടെ കാലാവധി 2022-23 മുതൽ 2026-27 വരെയാണ്, അതിനുശേഷം ഈ സ്കൂളുകൾ കൈവരിച്ച ലക്ഷ്യങ്ങൾ നിലനിർത്തുന്നത് അതത് സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമായിരിക്കും. ഇതാണ് പി എം ശ്രീ പദ്ധതിയുടെ ചുരുക്കം.
ഇതിൽ കെ സി വേണുഗോപാൽ പറഞ്ഞതിൽ കോൺഗ്രസ് നിലവിൽ ഭരിക്കുന്ന തെലങ്കാനയിലും കർണ്ണാടകയിലും ഈ പദ്ധതി അംഗീകരിക്കുമ്പോൾ കോൺഗ്രസ് അധികാരത്തിലില്ല എന്നത് വസ്തുതയാണ്. എന്നാൽ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരിക്കെയാണ് രാജസ്ഥാനിൽ 2022ൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത്.
രാജസ്ഥാൻ,ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ചണ്ഡീഗഢ്, ദാദ്ര, നാഗർ ഹവേലി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഉത്തർപ്രദേശ് എന്നിവയാണ് കേന്ദ്രവുമായി ഒക്ടോബർ 2022 ൽ തന്നെ കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. അന്ന് രാജസ്ഥാൻ ഭരിക്കുന്നത് കോൺഗ്രസാണ്. അശോക് ഗെലോട്ട് മുഖ്യമന്ത്രിയും ബുലാക്കി ദാസ് കല്ല എന്ന ബിഡി കല്ല (BD Kalla) വിദ്യാഭ്യാസ മന്ത്രിയും.
വേണുഗോപാൽ അവകാശപ്പെടുന്നതിന് നേരെ വിരുദ്ധമാണ് 2023 ഏപ്രിൽ 13ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാവും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബി ഡി കല്ലയുടെ പ്രസ്താവന.
പി എം ശ്രീ സംരംഭത്തിന് കീഴിൽ, രാജസ്ഥാനിലെ 402 സർക്കാർ സ്കൂളുകളെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തു, ഇത് പ്രകാരം ഏത് സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കാവുന്ന പരമാവധി സ്കൂളുകളുടെ എണ്ണമാണിത്. പി എം ശ്രീ പ്രകാരം, അടിസ്ഥാന സൗകര്യങ്ങൾക്കും നവീകരികരണത്തിനുമായി ഓരോ സ്കൂളിനും രണ്ട് കോടി രൂപ നൽകും. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ അശോക് ഗെലോട്ട് സർക്കാരിന്റെ വിജയത്തെയാണ് ഇത്രയധികം സ്കൂളുകൾ പി എം ശ്രീ പദ്ധതിയിൽ തെരഞ്ഞെടുത്തത് പ്രതിഫലിപ്പിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി ഡി കല്ല മാധ്യങ്ങളോട് (ബുലാക്കി ദാസ് കല്ല -BD Kalla)പറഞ്ഞു.
പി എം ശ്രീ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജസ്ഥാനിൽ നിന്നാണ് പരമാവധി സർക്കാർ സ്കൂളുകൾ തെരഞ്ഞെടുത്തത്, അതിൽ 346 സെക്കൻഡറി വിദ്യാഭ്യാസ സർക്കാർ സ്കൂളുകളും 56 പ്രൈമറി വിദ്യാഭ്യാസ സർക്കാർ സ്കൂളുകളും ഉൾപ്പെടുന്നു, കല്ല പറഞ്ഞു.
സംസ്ഥാനത്തെ ആകെ 718 സ്കൂളുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അതിൽ 56% സ്കൂളുകളും ആദ്യ ഘട്ടത്തിൽ തന്നെ തെരഞ്ഞെടുത്തതിലൂടെ രാജസ്ഥാൻ പ്രത്യേക വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാക്കിയുള്ള സ്കൂളുകൾ ജൂലൈ മാസത്തിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ബിഡി കല്ല പറഞ്ഞു.
അവലംബം: പി എം ശ്രീ ഡാഷ്ബോർഡ്, വിവിധ വാർത്താ മാധ്യമങ്ങൾ, രാജസ്ഥാൻ സർക്കാർ പ്രസ്താവനകൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates