

കാസർക്കോട്: വ്യാജ രേഖ ചമച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയ കേസിൽ മുന്‍ എസ്എഫ്‌ഐ നേതാവായ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. ഇന്ന് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം കോളജിൽ സമർപ്പിച്ചത്.
അതേസമയം വിദ്യ നിലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകുന്നത് നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. അസൗകര്യം സംബന്ധിച്ച വിവരങ്ങൾ വിദ്യ അറിയിച്ചിട്ടില്ല. ഹാജരാകാൻ മൂന്ന് ദിവസത്തെ സമയം നിലേശ്വരം പൊലീസ് വിദ്യക്ക് അനുവദിച്ചിരുന്നു.
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ വിദ്യക്ക് ഇന്നലെ മണ്ണാർക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചിരുന്നു.
പ്രധാന തെളിവായ വ്യാജ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്ന് വിദ്യയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates