കോട്ടയം: ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധയിടങ്ങളിൽ അധികാര ദുർവിനിയോഗവും ഭീഷണിയും നടത്തിയ യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി. ബിഹാർ കേഡറിലെ 2023 ബാച്ച് ഐ.പി.എസ് ട്രെയിനിയാണെന്ന് കള്ളം പറഞ്ഞ് കറങ്ങിനടന്നിരുന്ന വടവാതൂർ വിജയപുരം പാത്തുകളത്തിൽ വീട്ടിൽ ആദിത്യനാണ് (22) പോലീസിന്റെ വലയിലായത്. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച കേസിനൊപ്പം നിരവധി സാമ്പത്തിക തിരിമറികളും ഭീഷണിപ്പെടുത്തലുകളും ഇയാൾ നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഇലക്ട്രോണിക്സിൽ ഐ.ടി.ഐ പാസായ ശേഷം ഓൺലൈൻ ടാക്സി ഓടിച്ചിരുന്ന ആദിത്യൻ, പോലീസ് യൂണിഫോമിലും ഔദ്യോഗിക പശ്ചാത്തലത്തിലും നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ആളുകളുടെ വിശ്വാസ്യത നേടിയെടുത്തത്. നിയമപരമായ പദങ്ങളും ഔദ്യോഗിക ഭാഷാശൈലിയും സമർത്ഥമായി ഉപയോഗിച്ച് പോലീസുകാരെപ്പോലും ആശയക്കുഴപ്പത്തിലാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു.
കോട്ടയം കളക്ടറേറ്റിലെ ഒരു ജീവനക്കാരിക്ക് വിദേശ വിസ വാഗ്ദാനം ചെയ്ത് ഏജൻസി പണം തട്ടിയെന്ന പരാതി അറിഞ്ഞാണ് ആദിത്യൻ പ്രശ്നത്തിൽ ഇടപെട്ടത്. ഉന്നത പോലീസ് പദവിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരുമായി എറണാകുളത്തെ ഏജൻസി ഉടമകളുടെ വീട്ടിലെത്തിയ ഇയാൾ, കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തൽക്ഷണം രണ്ടുലക്ഷം രൂപ വാങ്ങിനൽകി. ബാക്കി തുക കിട്ടുന്നതുവരെ ഏജൻസിയുടെ കാർ ബലമായി പിടിച്ചെടുത്ത് കോട്ടയത്തേക്ക് കൊണ്ടുവരികയും ചെയ്തു.
തന്റെ ഇടപെടലിന് പ്രതിഫലമായി പരാതിക്കാരിയിൽ നിന്ന് ഓൺലൈൻ വഴി 20,000 രൂപ കൈപ്പറ്റുകയും ചെയ്തു. ഇതിനെതിരെ ഏജൻസി ഉടമകൾ വരാപ്പുഴ പോലീസിനെ സമീപിച്ചപ്പോൾ, കാര്യങ്ങൾ ചോദിച്ചറിഞ്ഞ സബ് ഇൻസ്പെക്ടറോട് താൻ ഐ.പി.എസുകാരനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് ഇയാൾ മുതിർന്നത്. എന്നാൽ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ കളക്ടറേറ്റ് ജീവനക്കാരി ഡിവൈ.എസ്.പി ഓഫീസിൽ രഹസ്യവിവരം നൽകിയതോടെയാണ് ഇയാളുടെ യഥാർത്ഥ മുഖം പുറത്തുവരാൻ തുടങ്ങിയത്.
പണം കൈമാറ്റം ചെയ്ത ഓൺലൈൻ അക്കൗണ്ടിന്റെ ഫോൺ നമ്പറിലേക്ക് പോലീസ് സംഘം ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു കൊടുംക്രൂരത വെളിച്ചത്തായത്. ഫോൺ എടുത്ത പത്തനംതിട്ട സ്വദേശിയായ 17-കാരി, ഐപിഎസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാവ് തന്നെ പീഡിപ്പിച്ചതായും പിന്നീട് ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പോലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് ഉടനടി പോക്‌സോ വകുപ്പുകൾ ചുമത്തി പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ എറണാകുളം, ഇടുക്കി മേഖലകളിൽ നടത്തിയ തെരച്ചിലിനൊടുവിൽ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുൻപ് കോട്ടയത്തെ ഒരു ബാറിൽ കയറി എയർഗൺ കാട്ടി ആളുകളെ ഭയപ്പെടുത്തിയതിനും പത്തനംതിട്ടയിൽ സൗരോർജ്ജ പാനലുകൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിന് പുറമെ കേന്ദ്രസേനയിലെ ഇൻസ്പെക്ടറാണെന്ന് പറഞ്ഞ് പല കേസുകളിലും സ്റ്റേഷനുകളിലേക്ക് ഫോൺ വിളിച്ച് ഇടപെടാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates