ആലപ്പുഴ: ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന മകനെ രക്ഷിക്കാനുള്ള അച്ഛന്റെ ശ്രമം വിഫലമായി. ഇരുവരും ട്രെയിൻ തട്ടി മരിച്ചു. ചന്തിരൂർ വെളുത്തുള്ളി പുളിത്തറ പുരുഷൻ (57), മകൻ നിഥിൻ (28) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ് തട്ടിയാണ് ഇരുവരും മരിച്ചത്. തീരദേശ റെയിൽപ്പാതയിൽ ചന്തിരൂർ വെളുത്തുള്ളി റെയിൽവേ ക്രോസിന് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
മത്സ്യത്തൊഴിലാളിയാണ് പുരുഷൻ. വെൽഡിങ് തൊഴിലാളിയാണ് നിഥിൻ. മൂന്ന് വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിൻ ഏറെനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇവരുടെ വീട് റെയിൽപ്പാളത്തിന് തൊട്ടരികിലാണ്. വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ നിഥിന് ഓർമക്കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ട്രെയിൻ വരുന്ന സമയത്ത് മകൻ റെയിൽപ്പാളത്തിലൂടെ നടക്കുന്നതു കണ്ട് പുരുഷൻ ഓടിച്ചെല്ലുകയായിരുന്നു. മകനെ തള്ളിമാറ്റാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ ഇരുവരെയും തട്ടിത്തെറിപ്പിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തയാണ് പുരുഷന്റെ ഭാര്യ. മറ്റൊരു മകൻ: നിഷാദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
