raseena pareeth
റസീന പരീത് മാധ്യമങ്ങളോട്

'ട്വന്റി 20 ബിജെപിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സി'; ഒരുവിഭാഗം പാര്‍ട്ടി വിട്ടു; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പാര്‍ട്ടിയുമായി ആലോചിക്കാതെ സാബു ജേക്കബ് ഏകപക്ഷീയമായി എടുത്തതാണെന്നും റസീന പരീത് പറഞ്ഞു
Published on

കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഒരു വിഭാഗം ട്വന്റി 20 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവരാണ് രാജിവച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

raseena pareeth
'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പാര്‍ട്ടിയുമായി ആലോചിക്കാതെ സാബു ജേക്കബ് ഏകപക്ഷീയമായി എടുത്തതാണെന്നും റസീന പരീത് പറഞ്ഞു. 'ടിവിയില്‍ വാര്‍ത്ത വരുമ്പോഴാണ് എന്‍ഡിഎയില്‍ ചേര്‍ന്നതായി അറിഞ്ഞത്. പാര്‍ട്ടി നേതാക്കളുമായി യാതൊരു കമ്യൂണിക്കേഷന്‍സും നടത്തിയിട്ടില്ല. ജനപ്രതിനിധികളായ ആര്‍ക്കും അറിവില്ല. ട്വന്റി ട്വന്റി ഇടതിലേക്കും വലതിലേക്കും പോവില്ലെന്നാണ് സാബു ജേക്കബ് പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി പിരിച്ചുവിടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്. ഇതിനോ ആശയപരമായി വലിയ ഒരു വിഭാഗത്തിന് യോജിക്കാനാകില്ല. റോയല്‍റ്റി കാര്‍ഡിന്റെ പേരില്‍ ജാതിയും മതവും ചോദിച്ചായിരുന്നു സര്‍വെ. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ട്'. റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി-20ക്കാണ്. അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി എന്ന സഖ്യത്തിനായിരുന്നില്ല.' ട്വന്റി20യില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് കൂട്ടിച്ചേര്‍ത്തു. ആറ് മാസം മുന്നേ നടന്ന പടയൊരുക്കമാണെന്ന് രാജി വെച്ച രഞ്ജു പുളിഞ്ചോടന്‍ പറഞ്ഞു. ജാതിയും മതവും ചോദിച്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടപടിയെടുത്തു. നല്‍കിവന്ന ശമ്പളം അവര്‍ വെട്ടിക്കുറച്ചു. ട്വന്റി20യില്‍ പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും കുന്നത്തുനാടിനെ അവര്‍ വിറ്റുവെന്നും രഞ്ജു പ്രതികരിച്ചു.

ട്വന്റി20യില്‍ നില്‍ക്കുന്നവര്‍ക്ക് വരുംനാളുകളില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട അവസ്ഥയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നീക്കം കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് ജീല്‍ മാവേലിയും പറഞ്ഞു.

കോണ്‍ഗ്രസ് പ്രവേശനത്തിനായി പല നേതാക്കളും സമീപിക്കുന്നുണ്ടെന്നും എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിന്റെ അന്ത്യം കുറിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വിപി സജീന്ദ്രന്‍ പ്രതികരിച്ചു. നടന്നത് ബിസിനസുകാരന്റെ നിലനില്‍പ്പിനായുള്ള ശ്രമമാണെന്നും കുന്നത്തുനാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി നീക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും നിഷ്പക്ഷരായ ആളുകളെ സംഘ്പരിവാറിന്റെ കാല്‍ക്കീഴില്‍ കെട്ടാനുള്ള സാബുവിന്റെ ശ്രമം ജനം തള്ളുമെന്നും സജീന്ദ്രന്‍ പറഞ്ഞു.

Summary

Following entry into NDA, a section of Twenty20 workers quit the party and joined Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com