കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ തന്നെ കെബി ഗണേഷ് കുമാറിനെ ജയിലിൽ അടയ്ക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ പൊലീസിന്റെ പക്കൽ ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോക്കാട് ജംഗ്ഷനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടിൽ കാസർകോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. കാസർകോട്, പത്തനാപുരം പൊലീസ് സംഘങ്ങൾ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടൻ ദിലീപിന് മുൻപേ ഗണേഷ് കുമാർ ജയിലിൽ പോകേണ്ടി വരും. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയിൽ ഉടൻ ഹാജരാക്കണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ പൊലീസിന് പണി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ ഇരട്ട നീതിയാണ് പൊലീസ് കാട്ടിയത്. ആക്രമിച്ച ഗുണ്ടകളെ പിടി കൂടാതെ മർദനമേറ്റവരെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. എംഎൽഎയുടെ മാടമ്പിത്തരം ജനങ്ങളുടെ ഇടയിൽ വിലപ്പോകില്ലെന്നും പല മാടമ്പിമാരുടെയും ഇന്നത്തെ അവസ്ഥ മനസ്സിലാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates