'ദുഃഖവും ലജ്ജയും തോന്നുന്നു'; ആലുവ കൊലപാതകത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടും. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞു.
വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. മണിപ്പൂര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെ തന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഗവർണർ ആവശ്യപ്പെട്ടു.
അഞ്ചുവയസുകാരി ഇനി കണ്ണീരോര്‍മ്മ
ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി ഇനി കണ്ണീരോര്‍മ. അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യപകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.
ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സ്‌കൂള്‍ അങ്കണം സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അധ്യാപകരും നാട്ടുകാരും വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അസഫാക് ആലത്തിനെ റിമാന്‍ഡ് ചെയ്തു
കേസിലെ പ്രതി അസഫാക് ആലത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. അസഫാക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിയില്‍ അടച്ചു.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം 9 വകുപ്പുകളാണ് അസഫാക്കിനെതിരെ എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

