തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നും ഒഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അവിഷിത്ത് കെ ആര്‍-നെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്. മന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായ അവിഷിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതൃത്വം പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മന്ത്രിയെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്
ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. സി പി എമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.
എസ്എഫ്‌ഐ. അക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 25 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ എസ്എഫ്ഐ വയനാട് ജില്ലാ പ്രസിഡന്റ് അടക്കം 19 പേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates