

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. മാധ്യമങ്ങളെ വിലക്കാനാവില്ല. മാധ്യമങ്ങള്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത പാലിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. സ്വയം നിയന്ത്രിക്കാൻ മാധ്യമങ്ങൾക്ക് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു കുറ്റകൃത്യം നടന്നതായി ആരെങ്കിലും അറിയിച്ചാല്‍ പോലും പൊലീസ് കേസെടുക്കും. എന്നാല്‍ ഇത്തരത്തില്‍ വലിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് 2020 ല്‍ തന്നെ വിവരം ലഭിച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്‌നമാണ്, സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നും കോടതി നിരീക്ഷിച്ചു.
2021 ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2021 ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഡിജിപി കൈക്കൊള്ളാതിരുന്നത് എന്താണെന്ന് കോടതി ചോദിച്ചു. കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ജസ്റ്റിസ് സി എസ് സുധ ചോദിച്ചു. ബലാത്സംഗം, പോക്‌സോ കേസുകളെടുക്കാനുള്ള വസ്തുതകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പിന്നെന്തുകൊണ്ടാണ് നടപടിയെടുക്കാനാവില്ലെന്ന് പറയുന്നതെന്ന് കോടതി ആരാഞ്ഞു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിലുള്ളത് ചില വിവരങ്ങള്‍ മാത്രമാണ്. റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ല. കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ള സ്ത്രീകള്‍ പുറത്തു വരാത്തതിന് പല കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങള്‍ അന്വേഷിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. പരാതിക്കാര്‍ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ, സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് എന്നും ഹൈക്കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്ന ലൈംഗിക അതിക്രമ പരാതികളില്‍ കേസെടുത്തതായി സര്‍ക്കാര്‍ കോടതിയ്ക്ക് മുന്‍പാകെ വ്യക്തമാക്കി. ഇതുവരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഓഡിയോ ക്ലിപ്പുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള എല്ലാ തെളിവുകളും രേഖകളും എസ്‌ഐടിക്ക് കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകുമോ എന്നതില്‍ എസ്‌ഐടി പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതിന് രണ്ടാഴ്ചത്തെ സമയം പ്രത്യേക അന്വേഷണ സംഘത്തിന് അനുവദിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മാധ്യമങ്ങളോട് ഒന്നും സംസാരിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates