

കൊച്ചി: മൂന്നര വയസ്സുളള മകന്റെ സംരക്ഷണം സംബന്ധിച്ച കേസില്‍ അമ്മയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കുടുംബക്കോടതിയെ വിമര്‍ശിച്ച് ഹൈക്കോടതി. ആനന്ദത്തിനായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമായിരുന്നു കുടുംബക്കോടതി വിധി. മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരില്‍ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തീരുമാനത്തിലാണ് കുടുംബക്കോടതിയെത്തിയതെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി, കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി. ഒന്നിടവിട്ട ആഴ്ചകളില്‍ കുട്ടിയെ മാതാവിന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചു ഹര്‍ജിയും തീര്‍പ്പാക്കി.
മകന്റെ കസ്റ്റഡി പിതാവിനെ ഏല്‍പ്പിച്ച ആലപ്പുഴ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുടുംബക്കോടതിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത്തരത്തിലുള്ള മോശം പരാമര്‍ശം ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. വീടുവിട്ടിറങ്ങാന്‍ പല സാഹചര്യങ്ങളുമുണ്ടാകാം. അവരെ മറ്റൊരാള്‍ക്കൊപ്പം കണ്ടാല്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തരുതെന്നും കോടതി പറഞ്ഞു.
കാഴ്ച വെല്ലുവിളിയുള്ള മൂത്തകുട്ടി പിതാവിനൊപ്പമാണ്. ബന്ധം മോശമായതിനെ തുടര്‍ന്നാണു ഭര്‍തൃഗൃഹത്തില്‍നിന്നു പോയതെന്നാണു ഭാര്യ അറിയിച്ചത്. എന്നാല്‍ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതാണെന്ന് ഭര്‍ത്താവ് വാദിച്ചു. ഉത്തരവുകളിലെ ധാര്‍മിക വിധി പ്രസ്താവം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുമെന്നു ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേമം മാത്രമാണ് ആദ്യം പരിഗണിക്കേണ്ടത്. പുരുഷനോ സ്ത്രീയോ സന്ദര്‍ഭോചിതമായി മോശമായിരിക്കാം, എന്നാല്‍ അവര്‍ കുട്ടിക്ക് മോശമാകണമെന്നില്ല. സമൂഹത്തിന്റെ കണ്ണില്‍ ധാര്‍മികമായി ഒരമ്മ ഒരുപക്ഷേ, മോശമാകാം, എന്നാല്‍ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്പോള്‍ അമ്മ നല്ലതാകാം. ഗര്‍ഭപാത്രത്തില്‍ 9 മാസം വഹിച്ചു, പരിചരിച്ചു, പ്രസവവേദനയും സഹനവും അറിയുന്നതിനാലാണു കുട്ടിയോടുള്ള അമ്മയുടെ കരുതലിനെ ഈ രാജ്യത്ത് ആരാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അമ്മയുടെയോ പിതാവിന്റെയോ കസ്റ്റഡിയില്‍ കുഞ്ഞിനെ എത്രമാത്രം പരിചരിക്കുന്നുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates