KP Sasikala image
കെ പി ശശികലFacebook

'വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു', റാപ്പര്‍ വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വേടന്റെ പരിപാടിയെ കുറിച്ചുള്ള കെപി ശശികലയുടെ പരാമര്‍ശം
Published on

പാലക്കാട്: റാപ്പര്‍ വേടന് എതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു എന്ന് കെ പി ശശികല ആരോപിച്ചു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വേടന്റെ പരിപാടിയെ കുറിച്ചുള്ള കെപി ശശികലയുടെ പരാമര്‍ശം.

പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കിനാണോ അവസരം നല്‍കേണ്ടത് എന്നും അവര്‍ ചോദിച്ചു. ''പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്. റാപ്പ് സംഗീതമാണോ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം. അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് അതുവഴിയാണോ. എന്താണ് ഗോത്ര സംസ്‌കൃതി എന്നും കെപി ശശികല ചോദിക്കുന്നു.

വേടന് എതിരായ കഞ്ചാവ് കേസിനെയും കെ പി ശശികല പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇത്തരക്കാര്‍ പറയുന്നത് അനുസരിക്കൂ എന്ന ഭരണ രീതി മാറണം എന്നും ശശികല പറയുന്നു. 'വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്. ഇത്തരം പരിപാടികളില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്.' എന്നും കെ പി ശശികല പ്രസംഗത്തില്‍ പറഞ്ഞു.

ഹിരണ്‍ദാസ് മുരളി എന്ന റാപ്പ് ഗായകന്‍ വേടനെതിരായ ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു വിദ്വേഷം പ്രസംഗം നടത്തിയിരുന്നത് വിവാദമായിരുന്നു. സംഭവത്തില്‍ കേസുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കെ പി ശശികലയുടെ പ്രതികരണം പുറത്തുവരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com