

കേരളത്തിൽ ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അംഗീകാരം ലഭിക്കുന്നതിനായി ബെവ്കോ സജീവമായി മുന്നോട്ട് പോകുകയാണ്. കേരളത്തിൽ മദ്യവിതരണത്തിനായി നിലവിൽ ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലെറ്റുകൾ മാത്രമാണുള്ളത്.
ബെവ്കോ വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതും വരുമാനം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കുന്നതിനെ കുറിച്ച് കോർപ്പറേഷൻ ആലോചിച്ചത്. എന്നാൽ, ഇത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്.
അതേസമയം പത്ത് ദിവസത്തിനുള്ളിൽ ഇതിനായുള്ള ആപ്പ് തയ്യാറാകുമെന്നും സർക്കാർ അംഗീകാരം ലഭിച്ചാൽ അതിനനുസരിച്ച് ഡെലിവറി പാർട്ണറെ കണ്ടെത്തുമെന്നും ബെവ്കോ എം ഡി ഹർഷിത അട്ടലൂരി അറിയിച്ചു. അല്ലാത്തപക്ഷം ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പില്‍ പോയി ക്യൂ ഒഴിവാക്കി മദ്യം വാങ്ങാന്‍ സാധിക്കുമെന്നും ബെവ്‌കോ എംഡി പറഞ്ഞു. മദ്യത്തിനുളള ഹോം ഡെലിവറി അനുവദിച്ചാൽ, അത് ഭക്ഷണ വിതരണ മാതൃകയിലായിരിക്കും നടപ്പാക്കുക. എന്നാൽ, ഇത് നൽകുന്നതിന് പ്രായം നിർബന്ധമായിരിക്കുമെന്നും ബെവ്കോ വ്യക്തമാക്കുന്നു.
നിലവിൽ ഇന്ത്യയിൽ ഓൺലൈനിൽ മദ്യവിതരണം നടത്തുന്ന രണ്ട് സംസ്ഥാനങ്ങളാണുള്ളത്. ഒഡിഷയും ബംഗാളും. രണ്ട് സംസ്ഥാനങ്ങളിലെയും മദ്യം ലഭിക്കുന്നതിനുള്ള പ്രായ പരിധി 21 വയസ്സാണ്. ഹോം ഡെലിവറി സംവിധാനം അതത് സംസ്ഥാനങ്ങളുടെ എക്സൈസ്, ബിവറേജസ് കോർപ്പറേഷനുകളുടെ നിയന്ത്രണത്തിലാണ് നടപ്പാക്കുന്നത്. ഇവരുടെ സൈറ്റിൽ ലോഗിൻ ചെയ്ത് വേണം ഷോപ്പ് തെരഞ്ഞെടുക്കാനും മദ്യം വാങ്ങാനും.
അഞ്ച് വർഷം മുമ്പ് 2020 മെയ് മുതലാണ് ഒഡിഷയിൽ സൊമാറ്റോയും സ്വിഗ്ഗിയും മദ്യത്തിന്റെ വാതിൽപ്പടി സേവനം ആരംഭിച്ചത്. തൊട്ടുപിന്നാലെ ജൂണിൽ ബംഗാളിലും ഓൺലൈൻ മദ്യവിതരണം ആരംഭിച്ചു. കോവിഡ് ലോക്ക് ഡൗൺ സമയവുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും മദ്യവിതരണത്തിൽ വാതിൽപ്പടി സേവനം ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷവും ഇവിടെ രണ്ടിടങ്ങളിലും ആ സേവനം തുടരുകയായിരുന്നു. എന്നാൽ, കോവിഡ് ലോക്ക്ഡൗൺ സമയത്ത്.മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെ താൽക്കാലികമായി മദ്യത്തിന് ഹോം ഡെലിവറി അനുവദിച്ചിരുന്നു. പിന്നീട് അത് പിൻവലിച്ചു.
ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ മദ്യ വിതരണം അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികൾ പരിഗണിക്കുന്നതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ ഓൺ ലൈൻ മദ്യവിൽപ്പനവഴി സർക്കാരിന് ലഭിക്കുന്ന വരുമാന വർദ്ധനവും ഉപഭോക്താക്കളുടെ ആവശ്യവും സൗകര്യവും ഇതിൽ പരിഗണിച്ചിരുന്നു.
കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് രാഷ്ട്രീയമായ എതിർപ്പ് പ്രധാന തടസ്സമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ചില്ലറ മദ്യവിൽപ്പനക്കാരെ ബാധിക്കുമെന്നതും ,പൊതുവിൽ എല്ലാ സംസ്ഥാനങ്ങളിലും ബാർ വ്യവസായത്തിന് പ്രതികൂലമാകുമെന്നതും മദ്യവിൽപ്പന ഓൺലൈനാക്കുന്നതിനെതിരായ എതിർപ്പിന് കാരണമായി പറയപ്പെടുന്നു. എന്നാൽ,ഇന്ത്യയിലെ മദ്യവിപണി വളരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ മദ്യവിപണി ഈ മേഖലയെ കൂടുതൽ ശക്തമാക്കുമെന്നതാണ് വാദം. പൊതുവിൽ ആളുകളുടെ സാധനങ്ങൾ വാങ്ങുന്ന ശീലത്തിൽ ഹോംഡെലിവറി പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ഉപഭോക്തൃ സൗകര്യം പ്രധാനപ്പെട്ടതാണെന്നും അതിനാൽ ഇതിൽ നിന്ന് മാറി നിൽക്കുന്നത് സംസ്ഥാന ഖജനാവിനെ സംബന്ധിച്ച് പ്രായോഗികമായി ഗുണപരമല്ലെന്നും ഓൺലൈൻ മദ്യവിൽപ്പനയെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
ഓണ്‍ലൈന്‍ ഡെലിവറി സാധ്യമായാല്‍ ബെവ്‌കോയ്ക്ക് 500 കോടിയിലേറെ അധിക വരുമാനം ലഭിക്കും. പരിമിതമായ ഔട്ട്ലെറ്റുകൾ മാത്രമേയുള്ളൂവെന്നതിനാൽ ഉള്ള തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായകമാകും. വാതില്‍പ്പടിയില്‍ ലഭ്യമാക്കുമ്പോഴും വാങ്ങുന്ന ആളുടെ പ്രായം ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും മദ്യം കൈമാറുക. വീടുകള്‍ ബാറായി മാറും എന്ന വിമര്‍ശനം തള്ളിയ എംഡി ഇപ്പോഴും ബെവ്‌കോയില്‍ നിന്നും വാങ്ങുന്ന മദ്യം വീട്ടിലെത്തിച്ചാണ് കുടിക്കുന്നത് എന്നും പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
