

തൃശൂർ: തിരുവില്വാമലയിൽ 'ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതി'യുടെ പേരിൽ 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ 'ചിലന്തി ജയശ്രി' എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ ജയശ്രി (61) അറസ്റ്റിൽ. ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രൊജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും ഇതിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു പുത്തൻചിറ സ്വദേശിയെയാണ് ജയശ്രീ കബളിപ്പിച്ചത്.
2022 ജനുവരി 28നു പുത്തൻചിറ സ്വദേശിയുടെ വീട്ടിലെത്തി ഇവർ 10 ലക്ഷം രൂപ വാങ്ങി. തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി. ആകെ 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കോടതിയിൽ നൽകിയ പരാതിയിൽ 2024 മാർച്ച് 16നാണ് മാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി, വടക്കാഞ്ചേരി സ്റ്റേഷൻ പരിധികളിലായി 9 തട്ടിപ്പ് കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണിവർ എന്നു പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates