

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വർഗീയവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞു തന്നെയായിരുന്നു കൂടിക്കാഴ്ച. കാണണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ആ ചര്‍ച്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാടാണ് സിപിഎമ്മിനും എല്‍ഡിഎഫിനും നേരത്തെയുള്ളത്, ഇപ്പോഴുമുള്ളത്. അവരുടെ നിലപാടില്‍ ഇതേവരെ മാറ്റം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചര്‍ച്ചയ്ക്ക് വന്ന ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കാന്‍ നോക്കി. അവരുടെ കൂടെ സോളിഡാരിറ്റിയുടെ യുവാക്കളുമുണ്ടായിരുന്നു. ഇവര്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍, ഇവരല്ലേ ഏറ്റവും വലിയ സാമൂഹിക വിരുദ്ധരെന്ന് ചോദിച്ചു. അവരുടെ മുഖത്തു നോക്കി പറഞ്ഞതാണ്. അവര്‍ക്കത് വലിയ ഷോക്കായി. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. ഇവരെല്ലാ നല്ല കാര്യങ്ങളേയും എതിര്‍ക്കുകയല്ലേ?. നാട്ടില്‍ എന്തു നല്ല കാര്യം വന്നാലും എതിരായ നിലപാടു സ്വീകരിക്കുകയല്ലേ ചെയ്യുന്നത്. അങ്ങനെയുള്ളവരല്ലേ സാമൂഹിക വിരുദ്ധര്‍. മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ സാമൂഹിക വിരുദ്ധ നിലപാടു സ്വീകരിച്ചുകൊണ്ടാണോ മുന്നോട്ടു പോകേണ്ടത്. ഞങ്ങളൊന്നും പറയേണ്ട കാര്യങ്ങള്‍ പറയുന്നതില്‍ മടി കാട്ടുന്നവരല്ല. അന്നുമില്ല, ഇന്നുമില്ല. അതൊന്നും അതികം പറഞ്ഞു പോകാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഒരു സര്‍വ്വദേശീയ സംഘടനയാണെങ്കിലും ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ക്കുള്ളത് ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
എല്ലാ മതവിശ്വാസികളും അവരെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് അതുകൊണ്ടാണ്. സിപിഎമ്മും എല്‍ഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. അവര്‍ കറകളഞ്ഞ വര്‍ഗീയവാദികളാണ് എന്ന നിലപാടാണ് നേരത്തേയും ഇപ്പോഴും ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് യുഡിഎഫ് ഇപ്പോള്‍ മത്സരിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായിരിക്കെയാണ് 2014 ജനുവരി 28 ന് ജമാ അത്തെ ഇസ്ലാമി നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് വ്യക്തമാക്കി ഇന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates