

കോഴിക്കോട്: വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു. മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ തിളക്കമാർന്ന മതിലും ബോർഡും കണ്ടപ്പോൾ തോമസ് സാറിന് എനിക്കുള്ള മറുപടിയായി കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാൻ തത്രപ്പാടായിയെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.
കഴിഞ്ഞ പത്തുവർഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത് . വികസനോന്മുഖമായ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോഴിക്കോട് എം എൽ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്കാന്തിയിൽ നടന്ന സ്‌കൂൾ നവീകരണ പ്രവൃത്തികളിൽ പലപ്പോഴും ഞാനും ഭാഗഭാക്കായിട്ടുണ്ട്. എന്നാൽ പ്രദീപ്കുമാറിനെപ്പോലെയുള്ള കഴിവുറ്റവരും ഉല്പതിഷ്ണുക്കളുമായവരെ വെട്ടിമാറ്റി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ മത്സരിപ്പിച്ചു മന്ത്രിസഭയുണ്ടാക്കി.
ഈ സ്വേച്ഛാധിപത്യ ഭരണത്തിന്റെ പിടിപ്പുകെടുകളെക്കുറിച്ചും സമസ്ത മേഖലകളുമുണ്ടായ ഭരണ തകർച്ചകളെക്കുറിച്ചും ധാർമ്മികവും നൈതികവുമായ ജീർണ്ണതകളെക്കുറിച്ചും, അതാണ് ജനങ്ങളിൽ ഭരണ വിരുദ്ധവികാരം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നുമാണ് ഞാൻ പറഞ്ഞത്. വെട്ടിത്തിളങ്ങുന്ന ഒരു ബോർഡ് സ്‌കൂളിനു മുൻപിൽ വെച്ചത് കൊണ്ട് കാര്യമില്ല സാർ. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ പഠന മികവാണ് തിളങ്ങേണ്ടത്. ജോയ് മാത്യു കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഐസക്ക് സാറെ വല്ലാതെ തള്ളരുത്
-------------------------------ബഹുമാനപ്പെട്ട തോമസ് ഐസക് സാർ എഴുതിയ പോസ്റ്റ് വായിച്ചു
അതിനോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം ഞാൻ മാധ്യമങ്ങളോട് സംസാരിക്കുന്ന മനോഹരമായ എന്റെ ഒരു പടവും അദ്ദേഹം ചേർത്തിട്ടുണ്ട് ;നന്ദി
ഞാൻ നിൽക്കുന്നതിന്റെ പിറക് വശത്ത് മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ
തിളക്കമാർന്ന മതിലും ബോർഡും കണ്ടപ്പോൾ തോമസ് സാറിന് എനിക്കുള്ളമറുപടിയായി കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാൻ തത്രപ്പാടായി .
എന്നാൽ ഞാൻ എന്താണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന് ശ്രദ്ധിക്കാനുള്ള സമയം പുള്ളിക്ക് കിട്ടിയില്ല എന്ന് തോന്നുന്നു .
കഴിഞ്ഞ പത്തുവർഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത് .വികാസനോന്മുഖമായ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോഴിക്കോട് എം എൽ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്കാന്തിയിൽ നടന്ന സ്‌കൂൾ നവീകരണ പ്രവർത്തികളിൽ പലപ്പോഴും ഞാനും ഭാഗബാക്കായിട്ടുണ്ട് .തിരഞ്ഞെടുപ്പ് കാലത്ത് പ്രദീപിന് വേണ്ടി പ്രചാരണത്തിനും ഞാനുണ്ടായിരുന്നു എന്നത് പ്രദീപിനോട് ചോദിച്ചാൽ അദ്ദേഹം പറയും .എന്നാൽ പ്രദീപ്കുമാറിനെപ്പോലെയുള്ള കഴിവുറ്റവരും ഉല്പതിഷ്ണുക്കളുമായവരെ (താങ്കളെയടക്കം )വെട്ടിമാറ്റി
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ മത്സരിപ്പിച്ചു മന്ത്രിസഭയുണ്ടാക്കിയ
സ്വേച്ഛാധിപത്യ ഭരണത്തിന്റെ പിടിപ്പുകെടുകളെ ക്കുറിച്ചും
സമസ്ത മേഖലകളുമുണ്ടായ ഭരണ തകർച്ചകളെ ക്കുറിച്ചും
ധാർമ്മികവും നൈതികവുമായ ജീര്ണതകളെ ക്കുറിച്ചും അതാണ് ജനങ്ങളിൽ ഭരണ വിരുദ്ധവികാരം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നുമാണ് ഞാൻ അവിടെ പറഞ്ഞത് .അത് ശരിയല്ല എന്ന് താങ്കൾ സമർത്ഥിക്കൂ അപ്പോൾ ഒന്നൊന്നായി ഞാനത് ചൂണ്ടിക്കാണിച്ചു തരാം .
വെട്ടിത്തിളങ്ങുന്ന ഒരു ബോർഡ് സ്‌കൂളിന്ന് മുൻപിൽ വെച്ചത് കൊണ്ട് കാര്യമില്ല സാർ .പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ പഠന മികവാണ് തിളങ്ങേണ്ടത് .
കാര്യമറിയാതെ താങ്കളുടെ പോസ്റ്റിനു അടിയിൽ വന്ന് കമന്റിടുന്ന പാർട്ടി അടിമകൾക്ക് ഇത് മനസ്‌സിലാക്കണമെന്നുമില്ല.
പാലങ്ങളും റോഡുകളും നവീകരിച്ച കെട്ടിടങ്ങളും മാത്രമല്ല വികസനം ,അത് മനുഷ്യന്റെ ധാർമ്മികവും നൈതികവുമായ ചിന്തകളെ ജ്വലിപ്പിക്കുന്നതുമാകണം എന്ന് കരുതുന്ന വിശാല ഇടത്പക്ഷ മനസ്സുള്ള നിരവധിപേരിൽ ഒരാൾ മാത്രമാണ് ഞാൻ .
കഴിഞ്ഞ അഞ്ചുവർഷത്തെ പിടിപ്പുകേടിന്റെ ,ധൂർത്തിന്റെ ,ഭരണ തുടർച്ചക്ക് വേണ്ടി വർഗ്ഗീയ -സാമുദായിക സംഘടനകളുടെ പിന്നാലെപോയി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിൽ ശ്രദ്ധയൂന്നിയ ഇടത്പക്ഷ ജീർണ്ണതക്കെതിരെ നിലകൊള്ളാൻ എന്നെ പ്രേരിപ്പിച്ചത് അതാണ് .
അതുകൊണ്ടുതന്നെയാണ്
എന്നെപ്പോലെയുള്ള വിശാല ഇടത്പക്ഷ മനസ്സുകൾ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യൂ ഡി എഫ് മുന്നണിക്ക് പിന്തുണകൊടുക്കുവാൻ തീരുമാനിച്ചതും.
പറയുമ്പോൾ എല്ലാം പറയണമല്ലോ ,താങ്കൾ കാണിച്ച മലാപ്പറമ്പ് സ്‌കൂളിന്റ വികസനക്കാഴ്ച്ച പതിനായിരത്തിൽ ഒന്ന് മാത്രമാണെന്നോർമ്മിപ്പിക്കട്ടെ .ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തായിരുന്ന താങ്കളുടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ വികാസനോന്മുഖമായ ഒരു സർക്കാർ സ്‌കൂളിനെപ്പറ്റി എ പ്രദീപ്കുമാർ എന്ന പോളിങ് ഓഫീസർ പോസ്‌റ്റിയ കുറിപ്പും ഇതോടൊപ്പമുണ്ട് .
എന്നാലെങ്കിലും താങ്കളുടെ വികസന തള്ളലിന് ഒരു വിരാമമാകുമെന്ന് കരുതുന്നു
പോളിങ് ഓഫീസർ പ്രദീപ്കുമാറിന്റെ fb പോസ്റ്റ്
------------------------
APradeepkmar
ധർമടം മണ്ഡലത്തിലായിരുന്നു തിരഞ്ഞെടുപ്പ് ഡ്യൂട്ടി. മൂന്നു സഹപ്രവർത്തകരും ബി.എൽ.ഒ.യും പൊലീസ് ഉദ്യോഗസ്ഥരും പോളിംഗ് ഏജൻ്റുമാരും കാര്യക്ഷമതയോടെ പ്രവർത്തിച്ചതിനാൽ പോളിംഗ് ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു...
പറഞ്ഞു വന്നത് അതല്ല,
പോളിംഗ് ജോലി നിർവഹിച്ച സ്കൂളിനെക്കുറിച്ചാണ്. വൃത്തിയും വെടിപ്പുമില്ലാത്ത ഒരു എയ്ഡഡ് സ്കൂൾ. അവിടവിടെയായി മാലിന്യക്കൂമ്പാരങ്ങൾ. മാറാല പിടിച്ച ജാലകങ്ങൾ, ഇഴജീവികൾക്ക് കയറിക്കൂടാൻ പറ്റിയ തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന പലതം വെയിസ്റ്റുകൾ. മൂലകളിൽ മാറാല കെട്ടിയ,ദുർഗന്ധം വമിക്കുന്ന, വൃത്തിയില്ലാത്ത ക്ലോസറ്റുകളോട് കൂടിയ ശൗചാലയങ്ങൾ .... ശുചിത്വ പരിശോധനയും സുരക്ഷാ പരിശോധനയും സ്കൂളുകളിൽ നടക്കുന്നുണ്ട്. ഈ വിദ്യാലയത്തിൽ അത്തരം പരിശോധനകൾ നടന്നിട്ടുണ്ടാവില്ലേ.....
ഇവിടെ പഠിക്കുന്ന കുട്ടികളെക്കുറിച്ച് ഓർക്കുമ്പോഴാണ് സങ്കടം. ശുചിത്വമുള്ള സാഹചര്യങ്ങളിൽ ഇരുന്നു പഠിക്കാനുള്ള അവകാശം സാധാരണക്കാരായ കുട്ടികൾക്കുണ്ട്. ശുചിത്വം ഒരു പഠനവിഷയമാണ്. മാതൃകാപരമായ ശുചിത്വ സാഹചര്യങ്ങൾ സ്കൂളുകളിൽ ഒരുക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് അവരുടെ ജോലി നിർവഹിക്കാൻ ശുചിത്വമുള്ള മിനിമം സാഹചര്യങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം കൂടി തിരഞ്ഞെടുപ്പ് നടത്തിപ്പിൻ്റെ ചുമതലയുള്ളവർ ഏറ്റെടുക്കണം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates