

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. വിജിലൻസ് എറണാകുളം യൂണിറ്റാണ് ജോസഫ് ആന്റണിയെ കടവന്ത്രയിൽ വച്ച് പിടികൂടിയത്.
ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഷിബിൻ, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ റവന്യു ഉദ്യോഗസ്ഥർ ഇടപാടിന്റെ ഭാഗമാണെന്നും വിശദമായ അന്വേഷണം സംഭവത്തിൽ നടത്തുമെന്നും വിജിലൻസ് വ്യക്തമാക്കി.
എളമക്കര സ്വദേശിയിൽ നിന്ന് ഏജന്റുമാർ മുഖേന പത്ത് ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയാണ് വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസിൽദാർ ജോസഫ് ആന്‍റണിയുടെ സഹായി തന്നെയാണ് പരാതി നൽകിയത്.
പ്രശ്ന പരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്‍റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates