

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. 2017-ലെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായതാണ് കാർത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്.
ചേപ്പാട് മുട്ടം സ്വദേശിയായ കാർത്ത്യായനിയമ്മ 96-ാം വയസ്സിൽ അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയിൽത്തന്നെ നാല്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടർ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്ടോപ് സമ്മാനിച്ചിരുന്നു
കാർത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്കാരവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാർത്ത്യയനിയമ്മ താരമായി. സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാൻ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായത്. ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കാർത്ത്യായനിയമ്മ വിടപറഞ്ഞത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates