

തിരുവനന്തപുരം: വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയതായി പരാതി.വരന്റെ പിതാവാണ് കോവളം പൊലീസിൽ പരാതി നൽകിയത്. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ ബലമായി കായംകുളം പൊലീസ് കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
കായംകുളം സ്വദേശിനി ആൽഫിയയെ ആണ്, ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് വിവാഹ വേദിയിൽനിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി ആൽഫിയ പ്രണയത്തിലായിരുന്നു. ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ സാന്നിധ്യത്തിൽ 16-ാം തീയതി നടന്ന മധ്യസ്ഥ ചർച്ചയിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് ബന്ധുക്കൾ പരാതിയിൽ നിന്ന് പിൻമാറി. ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ വച്ച് അഖിലിന്റെയും ആൽഫിയയുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.
ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ സ്ഥലത്തെത്തിയ കായംകുളം പൊലീസ് യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോയി. ആൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽവച്ച് ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെങ്കിലും പൊലീസ് വഴങ്ങിയില്ല.
ബലം പ്രയോഗിച്ച് യുവതിയെ കായംകുളത്തേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കായംകുളത്തെത്തിച്ച ആൽഫിയയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. അഖിലിനൊപ്പം പോകണമെന്ന് അൽഫിയ ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇഷ്ടാനുസരണം വരനോടൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates