

തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?. എന്റെ ചോര കുടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഗണേഷിന്റെ പ്രതികരണം. മാധ്യമങ്ങളോട് സൗഹൃദം കാണിച്ചതിന് തലയില്‍ കയറിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നന്നായി പെരുമാറുന്നത് കഴിവുകേടായി കാണരുത്. ഇനി ഒരു സൗഹൃദത്തിനുമില്ല. പഴയ ഗണേഷ് കുമാറായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജിവെച്ച് പോകുമെന്ന് കരുതേണ്ടെന്ന് കെഎസ്ആര്‍ടിയുടെ ചടങ്ങില്‍ പ്രസംഗിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട. ഇത് തൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഈ സ്ഥാപനത്തെ നശിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും മന്ത്രി ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനം രണ്ടുമാസം പോലും മുന്നോട്ടു പോകില്ല. എന്റെ ചോര കുടിക്കാന്‍ ചില മാധ്യമങ്ങള്‍ കാത്തിരുന്നു. അവര്‍ക്കൊന്നും നിന്നുകൊടുക്കില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates