

തൊടുപുഴ: ഇടുക്കിയിലെ ഇടത് കോട്ടയായി വിലയിരുത്തപെടുന്ന ഉടുമ്പൻചോലയിൽ ആധികാരിക വിജയം പിടിച്ചെടുത്തു മണ്ഡലം വലത് പാളയത്തിൽ തിരികെ എത്തിച്ച് സേനാപതി വേണു. 20021 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിൽ യുഡിഎഫിനു ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം ആണ്. അഡ്വ. സേനാപതി വേണുവിന് 64916 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിലെ കെകെ ജയചന്ദ്രൻ 44895 വോട്ടുകൾ ആണ് നേടിയത്. എൻഡിഎയുടെ സംഗീത വിശ്വനാഥൻ 10157 വോട്ടുകൾ നേടി.
ഇടത് കോട്ടകളിലെ വോട്ട് ചോർച്ച
ഉടുമ്പൻചോലയിലെ 10 പഞ്ചായത്തുകളിൽ ഒൻപതിടത്തും യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്തു. മണ്ഡലത്തിലെ ഇടത് കോട്ടകൾ ആയി വിലയിരുത്തപ്പെടുന്ന രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ, കരുണാപുരം പഞ്ചായത്തുകളും വലതിന് മേൽകൈ നൽകാറുള്ള നെടുംകണ്ടം, ഇരട്ടയാർ, വണ്ടൻമേട്, പാമ്പാടുംപാറ പഞ്ചായത്തുകളും ഇത്തവണ യുഡിഎഫിനു അനുകൂലമായി നിലയുറപ്പിച്ചു. ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിനു നേരിയ ഭൂരിപക്ഷം നേടാൻ ആയത്.
1987 മുതൽ 1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ വലത് പാളയത്തിൽ ആയിരുന്ന ഉടുമ്പൻചോല 2001 ഇൽ കെകെ ജയചന്ദ്രനിലൂടെയാണ് ഇടത് ചേരിയിൽ എത്തിയത്. 2006ലും 2011ലും കെകെ ജയചന്ദ്രനിലൂടെ എൽഡിഎഫ് വിജയം ആവർത്തിച്ചു.
2016ൽ എംഎം മണിയും സേനാപതി വേണുവും നേർക്കുനേർ പോരാടിയപ്പോൾ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം ഇടതുപക്ഷം നിലനിർത്തി. ബിഡിജെഎസി ലൂടെ ശക്തമായ ത്രികോണ മത്സരം അന്ന് എൻഡിഎ കാഴ്ചവെച്ചിരുന്നു. 2021 ഇൽ 38305 വോട്ടുകളുടെ ആധികാരിക വിജയമാണ് എംഎം മണി ഉടുമ്പൻചോലയിൽ നേടിയത്.
എംഎം മണിയുടെ തട്ടകമായ രാജാക്കാട് പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ഇത്തവണ യുഡിഎഫ് ലീഡ് ചെയ്തു. ഇതോടൊപ്പം തോട്ടം മേഖലയിലെ പാരമ്പരാഗത ഇടത് വോട്ടുകളിലും ചോർച്ച ഉണ്ടായി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു ഡി എഫിനു ലഭിച്ച മേൽകൈ നിലനിർത്താനായി എന്നതാണ് വിജയത്തിന് അടിസ്ഥാനം.
ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെകെ ജയചന്ദ്രൻ നാലാം അംഗത്തിന് ഉടുമ്പൻചോലയിൽ ഇറങ്ങിയപ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇടത് ക്യാംപ് പ്രതീക്ഷിച്ചില്ല. എന്നാൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുൻതൂക്കം നേടിയാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. ഇതാദ്യമായി മണ്ഡലത്തിൽ നിന്നുള്ളയാൾ തന്നെ എംഎൽഎ ആയി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates