തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന് സ്പീക്കർ അനാവശ്യമായി അധികസമയം അനുവദിക്കുന്നുവെന്ന പരാതിയുമായി റവന്യൂമന്ത്രി കെ. അനിൽകുമാർ രംഗത്ത്. സംസ്ഥാനത്തെ പകർച്ചപ്പനി പശ്ചാത്തലമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള വോക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിലെ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കൂടുതൽ സമയം നൽകിയെന്നാണ് പ്രധാന ആക്ഷേപം. വോക്കൗട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവിന് 15 മിനിറ്റും സഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് 7 മിനിറ്റും അനുവദിച്ചതായി മന്ത്രി അനിൽകുമാർ സ്പീക്കറോട് പരാതിപ്പെട്ടു. സഭയിലെ സമയക്രമത്തെച്ചൊല്ലി ഭരണപക്ഷവും സ്പീക്കറും തമ്മിൽ അൽപ്പസമയം വാദപ്രതിവാദങ്ങൾക്കും സഭ സാക്ഷ്യം വഹിച്ചു.
10 വർഷത്തെ കീഴ്‌വഴക്കം ലംഘിച്ചു: മന്ത്രി അനിൽകുമാർ
കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷ നേതാവിന് വോക്കൗട്ട് പ്രസംഗത്തിനായി പരമാവധി 10 മിനിറ്റ് അനുവദിക്കുന്നതാണ് സഭയിലെ കീഴ്‌വഴക്കമെന്ന് റവന്യൂമന്ത്രി ഓർമ്മിപ്പിച്ചു.
"എന്നാൽ ഇന്ന് പ്രതിപക്ഷ നേതാവിന് 15 മിനിറ്റാണ് പ്രസംഗിക്കാൻ അനുവദിച്ചത്. കൂടാതെ പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയുടെ നേതാവ് 7 മിനിറ്റോളം സഭയിൽ സംസാരിച്ചു. മുൻകാല സഭകളിൽ രണ്ടാമത്തെ കക്ഷിക്ക് വോക്കൗട്ട് പ്രസംഗത്തിനായി വെറും 1 മിനിറ്റും മറ്റ് ചെറിയ കക്ഷികൾക്ക് ഏതാനും സെക്കൻഡുകളുമാണ് അനുവദിക്കാറുള്ളത്. ഇത് പൂർണ്ണമായി ലംഘിച്ച് പ്രതിപക്ഷത്തിന് വഴിവിട്ട സമയം നൽകുന്ന ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ സഭയിൽ ഉണ്ടാക്കരുത്," - മന്ത്രി പറഞ്ഞു.
പരിശോധിക്കാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
മന്ത്രിയുടെ പരാതി ഉയർന്നയുടൻ തന്നെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൃത്യമായ സമയവിവരങ്ങൾ വ്യക്തമാക്കി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് സഭയിൽ 15 മിനിറ്റല്ല, 12 മിനിറ്റ് മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
വോക്കൗട്ട് പ്രഖ്യാപിച്ച രണ്ടാമത്തെ കക്ഷിയുടെ നേതാവായ കെ. രാജൻ 5 മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂവെന്നും സ്പീക്കർ വ്യക്തമാക്കി. സമയക്രമവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന് പരാതിയുണ്ടെങ്കിൽ വിഷയം ഗൗരവമായി പരിശോധിക്കാമെന്നും, സഭയിലെ എല്ലാവരും ഒരുമിച്ചിരുന്ന് ടൈം ഷെഡ്യൂളിൽ പുതിയൊരു തീരുമാനം ഉണ്ടാക്കാൻ തയ്യാറാണെന്നും സ്പീക്കർ സഭയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates