

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ദേശീയ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി നീക്കം ചെയ്തതിലൂടെ കേന്ദ്ര അതോറിറ്റി കേരളത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം പ്രതിനിധി ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. ദേശീയ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം രൂപീകരിച്ച അതോറിറ്റിയിൽ നിന്ന് കേരളം അർഹമായ നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തർക്കങ്ങൾ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനയും സുരക്ഷയും വിലയിരുത്തുന്നതിനായി അഞ്ചംഗ അണക്കെട്ട് സുരക്ഷാ മൂല്യനിർണ്ണയ സമിതിയാണ് രൂപീകരിച്ചിരുന്നത്. ഈ സമിതിയിൽ ഉൾപ്പെട്ടിരുന്ന കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി ടികെ ശിവരാജനെയാണ് ഇപ്പോൾ മുൻകൂട്ടി അറിയിക്കാതെ സമിതിയിൽ നിന്നും അതോറിറ്റി മാറ്റിയത്. കേരള സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിൽ നിന്നാണ് മുൻപ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് ഈ പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നത്.
സ്വതന്ത്ര വിദഗ്ദ്ധ സമിതിയുടെ നിർണ്ണായക പരിശോധനകൾ വരാനിരിക്കെയാണ് കേരളത്തിന്റെ പ്രതിനിധിയെ പെട്ടെന്ന് മാറ്റിയതെന്ന് ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. പൂർണ്ണമായും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നീക്കമാണിത്. കേരളവും തമിഴ്‌നാടും തമ്മിൽ കടുത്ത തർക്കമുള്ള വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ ഭാഗം കൃത്യമായി വിശദീകരിക്കാൻ സമിതിയിൽ ആളില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല. - ഡീൻ കുര്യാക്കോസ് പറഞ്ഞു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് എം.പി കത്തയച്ചു. ഈ വിഷയം സംസ്ഥാന നിയമസഭ പ്രത്യേകമായി ചർച്ച ചെയ്യണമെന്നും കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിലപാട് നിരാശാജനകം
കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന തത്വത്തിലൂന്നിയുള്ള പുതിയ അണക്കെട്ട് നിർമ്മാണം മാത്രമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്ന് എംപി ആവർത്തിച്ചു. എന്നാൽ, പുതിയ ഡാം നിർമ്മാണത്തെ ശക്തമായി എതിർക്കുകയും ഡാമിലെ ജലനിരപ്പ് ഇനിയും ഉയർത്താൻ താല്പര്യപ്പെടുകയും ചെയ്യുന്ന പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിലപാട് നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് വിമർശിച്ചു. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിലൂടെയാണ് പുതിയ ഡാം പദ്ധതിയെ ശക്തമായി എതിർക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയത്. തമിഴ്‌നാടിന് വെള്ളം നൽകുന്നതിൽ കേരളത്തിന് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള ആശങ്കകളെ പുതിയ തമിഴ്‌നാട് ഭരണകൂടം മാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശക്തമായ വിയോജിപ്പുമായി മന്ത്രി മോൻസ് ജോസഫ്
പ്രതിനിധിയെ മാറ്റിയ കേന്ദ്ര അതോറിറ്റിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തോട് ആലോചിക്കാതെ കൈക്കൊണ്ട ഈ ഏകപക്ഷീയമായ തീരുമാനം സംസ്ഥാന സർക്കാർ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ ഉടൻ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates