തിരുവനന്തപുരം: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 'വൺ കേരള കരുതൽ മിഷൻ' എന്ന പേരിൽ പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പുതിയ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് ബജറ്റിൽ പ്രാഥമികമായി വകയിരുത്തിയിരിക്കുന്നത്.
സാമ്പത്തിക പരാധീനത മൂലം കൃത്യമായ ചികിത്സയോ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവോ മുടങ്ങുന്ന കുടുംബങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ നേരിട്ട് അടിയന്തര സഹായം എത്തിക്കുകയാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ, സന്നദ്ധരായ വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സംഭാവനകൾ അതീവ സുതാര്യമായ രീതിയിൽ കൃത്യമായി അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ അടിസ്ഥാന പ്രവർത്തന തത്വം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
പൂർണ്ണ തുകയും ജനങ്ങളിലേക്ക്: മിഷൻ വഴി സമാഹരിക്കുന്ന സംഭാവനകളിൽ ഓരോ രൂപയും മറ്റ് ഭരണപരമായ ചിലവുകൾക്കായി മാറ്റിവെയ്ക്കാതെ പൂർണ്ണമായും ഗുണഭോക്താക്കളിലേക്ക് തന്നെ നേരിട്ട് എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കും.
ഡിജിറ്റൽ വെരിഫിക്കേഷൻ: സംഭാവന നൽകുന്നവരിൽ പൂർണ്ണമായ വിശ്വാസം വളർത്തിയെടുക്കുന്നതിനായി കടുത്ത ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനങ്ങളും കർശനമായ ഗുണഭോക്തൃ തിരിച്ചറിയൽ പ്രോട്ടോക്കോളുകളും പ്ലാറ്റ്‌ഫോമിൽ നടപ്പിലാക്കും. ഇത് വഴി വ്യാജ അപേക്ഷകൾ പൂർണ്ണമായി തടയാം.
തത്സമയ വിവരങ്ങൾ അറിയാം: സുതാര്യത ഉറപ്പാക്കുന്നതിനായി 'റിയൽടൈം പബ്ലിക് ഡിസ്‌ക്ലോഷർ' (തത്സമയ വെളിപ്പെടുത്തൽ) സംവിധാനം ഏർപ്പെടുത്തും. ആർക്കൊക്കെ എത്ര തുക ലഭിച്ചു എന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൃത്യമായി സൈറ്റിലൂടെ പരിശോധിക്കാം.
ചെലവുകൾ സർക്കാർ വഹിക്കും: മിഷന്റെ ഭരണപരവും സാങ്കേതികപരവുമായ മുഴുവൻ പ്രവർത്തന ചെലവുകളും സർക്കാർ നേരിട്ട് തന്നെയാണ് വഹിക്കുക. അതുകൊണ്ട് തന്നെ സംഭാവനയായി ലഭിക്കുന്ന തുക പൂർണ്ണമായും കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കപ്പെടുമെന്ന് ബജറ്റ് ഉറപ്പുനൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates