

കൊച്ചി: നിരോധിത വസ്തു പോലെയല്ല മാന്യമായി മദ്യം വിൽക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിൽപന നടത്താൻ കള്ളക്കടത്ത് സാധനമല്ല നൽക്കുന്നതെന്ന് അധികൃതർ മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബെവ്‌കോയുടെ മദ്യവിൽപന ഷോപ്പുകളിൽ അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന നാലുവർഷം മുമ്പുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.
മദ്യക്കച്ചവടത്തിന്റെ കുത്തക സർക്കാർ മേഖലയ്ക്കായതിനാൽ വേണ്ടത്ര സൗകര്യമില്ലാതെ ബെവ്ക്കോ ഷോപ്പുകൾ പ്രവർത്തിച്ചിട്ടുണ ജനം സഹിക്കുകയായിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു. പല മദ്യഷോപ്പുകളുടെയും സമീപത്തുകൂടി സ്ത്രീകൾക്കോ കുട്ടികൾക്കോ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. സമീപത്ത് മദ്യഷോപ്പ് വരുന്നത് ജനം പേടിയോടെയാണ് കാണുന്നത്. എത്ര അലങ്കോലപ്പെട്ട നിലയിലാണ് ഷോപ്പ് പരിസരങ്ങൾ, ഇത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? കുറേക്കൂടി പരിഷ്കൃതമായ രീതിയിൽ മദ്യം വിൽക്കേണ്ടതുണ്ട്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അടിസ്ഥാനസൗകര്യമില്ലാത്ത 96 ഷോപ് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതായും കോടതിയലക്ഷ്യ ഹർജിക്ക് കാരണമായ തൃശൂർ കുറുപ്പം റോഡിലെ ഷോപ് അടച്ചതായും സർക്കാർ അറിയിച്ചു. മദ്യഷോപ്പുകളിലെ തിരക്ക് കുറക്കാൻ ബാറുകളടക്കം രാവിലെ ഒമ്പതിന് തുറക്കാൻ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് 306 മദ്യഷോപ് മാത്രമുള്ളതാണ് തിരക്കിന് കാരണം. മദ്യഷോപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമീഷണർ ശിപാർശ നൽകിയിട്ടുണ്ട്. 47 ഷോപ്പിൽ സെൽഫ് സർവിസ് തുടങ്ങാൻ സൗകര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹർജി വീണ്ടും ആഗസ്റ്റ് 12ന് പരിഗണിക്കാൻ മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates