

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച എന്‍ഡിഎയുടെ നേട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ട്വീറ്റ്. കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ട്വീറ്റ്.
തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ എല്ലാ ബിജെപി കാര്യകർത്താക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്നത്തെ ഈ ഫലം യാഥാർഥ്യമാക്കാൻ സഹായിച്ച, താഴേത്തട്ടിൽ പ്രവർത്തിച്ച, കേരളത്തിലെ വിവിധ തലമുറകളിലെ കാര്യകർത്താക്കളുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അനുസ്മരിക്കേണ്ട ദിനം കൂടിയാണിന്ന്. നമ്മുടെ കാര്യകർത്താക്കളാണു നമ്മുടെ കരുത്ത്; അവരെയോർത്തു നാം അഭിമാനിക്കുന്നു!
നന്ദി തിരുവനന്തപുരം! എന്ന് തുടങ്ങുന്നതാണ് മോദിയുടെ രണ്ടാമത്തെ ട്വീറ്റ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമെന്നും മോദി പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് കരുതുന്നു. നഗരത്തിന്റെ വളര്‍ച്ചയ്ക്കായി ബിജെപി പ്രവര്‍ത്തിക്കുകയും, ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ട്വീറ്റില്‍ മോദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക് നന്ദി എന്നാണ് മൂന്നാമത്തെ ട്വീറ്റില്‍ മോദി പറയുന്നത്. കേരളത്തിന് യുഡിഎഫിനെയും എല്‍ഡിഎഫിനെയും മടുത്തു. മികച്ച ഭരണത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസിത കേരളം കെട്ടിപ്പടുക്കാന്‍ കഴിയുന്ന ഒരേയൊരു സാധ്യതയായി ജനങ്ങള്‍ ബിജെപിയെ കാണുന്നു എന്നും മോദി മൂന്നാമത്തെ ട്വീറ്റില്‍ പ്രതികരിച്ചു.
തിരുവനന്തപുരത്തെ വിജയം ഉള്‍പ്പെടെ കേരളത്തിലെ ബിജെപി മുന്നേറ്റം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി നേതാക്കള്‍. തിരുവനന്തപുരത്തെ വിജയം കേരളത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന നിലയിലാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപി ദേശീയ വക്താക്കളില്‍ ഒരാളായ അമിത് മാളവ്യയുടെ പോസ്റ്റ് ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates