

തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളില്‍ ‘ ClickFix ’ എന്ന പേരില്‍ പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനായി സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍, അവയില്‍ 'GENUINE CAPTCHA' വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും.
എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ CAPTCHA പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിനായി തയ്യാറാക്കിയ വിവിധ നിര്‍ദ്ദേശങ്ങളായിരിക്കും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍, സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനും അതിലൂടെ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ് വേഡുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ എന്നിവ കൈക്കലാക്കും. തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ ഈ ഡാറ്റ ലോക്ക് ചെയ്യുകയും ഇപ്രകാരം ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്‍റെ രീതി.
ഇത്തരം തട്ടിപ്പില്‍ നിന്നും അകലം പാലിക്കുക. അംഗീകൃതമായ ഒരു വെബ്സൈറ്റും CAPTCHA പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് PowerShell അല്ലെങ്കില്‍ Command Prompt കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനോ, തുറക്കാനോ, CAPTCHA പരിശോധന പൂര്‍ത്തിയാക്കുന്നതിനായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, ഏതെങ്കിലും സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടാറില്ല.
നിങ്ങളുടെ കംപ്യുട്ടറിൽ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി സംശയം തോന്നുകയാണെങ്കില്‍, ഉടന്‍തന്നെ WiFi അല്ലെങ്കില്‍ LAN കണക്ഷന്‍ വിച്ഛേദിച്ച് ഉപകരണം ഇന്‍റര്‍നെറ്റില്‍ നിന്ന് വേര്‍പ്പെടുത്തേണ്ടതാണ് എന്നും പൊലീസ് പറയുന്നു.
സംശയാസ്പദമായ ഫയലുകള്‍ പരിശോധിക്കുന്നതിനായി അവ മറ്റ് കംപ്യുട്ടറുകളിലേക്കോ മൊബൈല്‍ ഫോണുകളിലേക്കോ കൈമാറരുത്. ഇത്തരത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍തന്നെ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates