തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ പ്രഭാഷണം നടത്തിയ വിദേശിക്ക് പ്രതിഫലമായി നൽകേണ്ടിയിരുന്ന തുകയിൽ ലക്ഷങ്ങളുടെ ഡോളർ തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തിയ സംഭവത്തിൽ നടപടി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ ഒത്താശയോടെ 3 വർഷമായി മൂടിവെച്ചിരുന്ന ഈ വലിയ ഫണ്ട് തട്ടിപ്പ് വഴി സർവ്വകലാശാലയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. വീഴ്ചവരുത്തിയ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. ഗിരീഷ് കുമാറിൽ നിന്നും സർവ്വകലാശാലയ്ക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയായ 17 ലക്ഷം രൂപയും ഈടാക്കാനാണ് വിസിയുടെ കർശന നിർദ്ദേശം.
വിദേശിയായ ഒരു ജേർണലിസ്റ്റ് ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി നടത്തിയ പ്രഭാഷണത്തിനുള്ള വേതനമായി നിശ്ചയിച്ചിരുന്നത് വെറും 20,000 ഇന്ത്യൻ രൂപയായിരുന്നു. എന്നാൽ പണം കൈമാറിയപ്പോൾ 230 യുഎസ് ഡോളറിന് തുല്യമായ 20,000 രൂപയ്ക്ക് പകരം 20,000 യുഎസ് ഡോളർ നേരിട്ട് വിദേശ ബാങ്കിലേക്ക് അയക്കുകയായിരുന്നു. ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്റിന് കൈമാറിയ ഈ തുക ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ വരും. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖാ മാനേജർ ടെക്നോപാർക്കിലെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ഈ തുക വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്തത്. തുക കൈമാറുന്നതിനുള്ള നിശ്ചിത ഫാറത്തിൽ 20,000 രൂപയ്ക്ക് പകരം 20,000 ഡോളർ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും അതിനാൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബാങ്ക് ഓംബുഡ്‌സ്മാൻ പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സർവ്വകലാശാല അറിയാതെ ബ്രസീൽ സന്ദർശനം
യൂണിവേഴ്സിറ്റിയുടെ കൃത്യമായ അനുമതി കൂടാതെ ഒരു വിദേശ പൗരന് നേരിട്ട് വലിയ തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമായാണ് കാണുന്നത്. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും സെന്റർ ഡയറക്ടർ ഗിരീഷ് കുമാർ വിവരം യഥാസമയം സർവ്വകലാശാലയെ അറിയിച്ചില്ല. പകരം വിദ്യാർത്ഥികളുടെ പഠന കൈമാറ്റ പരിപാടിയുടെ മറവിൽ ബ്രസീൽ സന്ദർശിച്ച വേളയിൽ ഈ കൺസൾട്ടന്റിനെ നേരിൽ കണ്ട് സംസാരിച്ചതായും തുക മടക്കി അയച്ചുവെന്ന് അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ തുക ഇതുവരെ സർവ്വകലാശാലയുടെ ഫണ്ടിലേക്ക് തിരികെ വന്നിട്ടില്ല. മാത്രമല്ല, പ്രഭാഷണത്തിന് നൽകേണ്ടിയിരുന്ന യഥാർത്ഥ പ്രതിഫലമായ 20,000 രൂപ കൂടി അദ്ദേഹം ബ്രസീലിൽ വെച്ച് കൺസൾട്ടന്റിന് നേരിട്ട് കൈമാറിയതായും സർവ്വകലാശാലയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ബഡ്ജറ്റ് ഗ്രാന്റിൽ നിന്നും പണം ചോർന്നു
കേരളവും ലാറ്റിൻ അമേരിക്കയും തമ്മിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക വിഷയങ്ങളിൽ സമാനതകളുള്ള പഠനവും ഗവേഷണവും നടത്തുന്നതിനും ബന്ധം ദൃഢപ്പെടുത്തുന്നതിനുമായാണ് ഈ പഠന കേന്ദ്രം ആരംഭിച്ചത്. ഇതിനായി മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ മുൻകൈ എടുത്ത് 2 കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്റ് ആയി 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകകൊള്ളിച്ചിരുന്നു. ഈ സർക്കാർ ഫണ്ടിൽ നിന്നാണ് ഇപ്പോൾ ലക്ഷങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സെന്റർ മുഖേനയുള്ള വിദ്യാഭ്യാസ/സാംസ്‌കാരിക കൈമാറ്റ ഉടമ്പടി പ്രകാരം സംസ്ഥാനത്തെ ഏതാനും വിദ്യാർത്ഥികളെ ഉപരിപഠനത്തിനായി ബ്രസീൽ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതിന് പകരമായി വിദേശത്തുനിന്നും ഒരു വിദ്യാർത്ഥി പോലും കേരള സർവ്വകലാശാലയിൽ ഇതുവരെ പ്രവേശനം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഡോളർ തട്ടിപ്പ് പുറത്തുവന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് പഠനത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുത്തയച്ച പഠന കേന്ദ്രത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിസിക്കും നിവേദനം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates