

ആലപ്പുഴ: ഉറങ്ങി കിടന്ന സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി പ്രമോദിനെയാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.
പത്തനാപുരം കണ്ടല്ലൂർ സ്വദേശി ഇർഷാദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്. 2013 ജൂൺ 27നായിരുന്നു കൊലപാതകം. 2013 ജൂൺ 27 ന് രാത്രി ചാരുംമൂടിനു സമീപം ഇർഷാദ് താമസിച്ചിരുന്ന വാടക വീട്ടിലായിരുന്നു കൊലപാതകം നടന്നത്. വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർ 2013 ജൂൺ 27ന് പ്രമോദ് കൊണ്ടുവന്ന മൊബൈൽ ഫോൺ വിറ്റ് ബാറിൽ പോയി മദ്യപിച്ചു. രാത്രിയോടെ മടങ്ങിയെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് തമ്മിൽ തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇർഷാദിനെ വീടിനോട് ചേർന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൃത്യം നടത്തിയതിനു ശേഷം പ്രതി രാത്രി തന്നെ കടന്നുകളയുകയും ചെയ്തു. സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവ ദിവസം ഇർഷാദിനൊപ്പം വാടക വീട്ടിൽ കണ്ട അപരിചിതനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സമീപമുള്ള ബാറിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോളാണ് പത്തനാപുരം സ്വദേശി പ്രമോദാണ് ഇർഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്. നാടുമായോ വീടുമായോ ബന്ധമില്ലാതെ ജീവിക്കുന്ന ഇയാളെ കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി.
ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പോലീസ് അന്വേഷണത്തിന്റെ വേഗം കുറച്ചു. പ്രമോദാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചതോടെ ഇയാൾ മുമ്പു ജോലി ചെയ്തിരുന്ന കണ്ണൂർ, കിളിമാനൂർ, ചടയമംഗലം തുടങ്ങിയ ക്വാറികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കിട്ടിയില്ല. തുടർന്ന് ഇയാളുടെ ഫോട്ടോ പതിച്ച നോട്ടീസുകൾ കേരളത്തിനകത്തും പുറത്തും പതിച്ചു.
തമിഴ്നാട്ടിലുള്ള  ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു.നിരന്തരമായ അന്വേഷണത്തിനൊടുവിൽ തിരുപ്പൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
