

തിരുവനന്തപുരം: കെസിഎല്ലിൽ വിജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി. 45 റണ്‍സുമായി കൊച്ചിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളിക്കാനിറങ്ങിയത്. കാലിക്കറ്റിന് വേണ്ടി അമീര്‍ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്നിങ്‌സ് തുറന്ന അമീര്‍ഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. മറുവശത്ത് രോഹനും തകര്‍ത്തടിച്ചു. മൂന്നാം ഓവറില്‍ തുടരെ മൂന്ന് ഫോറുകള്‍ നേടിയ രോഹന്‍ അടുത്ത ഓവറില്‍ നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. നാലാം ഓവറില്‍ തന്നെ കാലിക്കറ്റ് സ്‌കോര്‍ 50 പിന്നിട്ടു.
എന്നാല്‍ സ്‌കോര്‍ 64ല്‍ നില്‌ക്കെ മൂന്ന് വിക്കറ്റുകള്‍ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീര്‍ഷാ 28ഉം രോഹന്‍36ഉം റണ്‍സ് നേടി മടങ്ങി.തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയ ആദ്യ പന്തില്‍ തന്നെ പുറത്തായി. വെറും 13 പന്തുകളില്‍ നിന്നായിരുന്നു രോഹന്‍ 36 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ അജ്‌നാസും അന്‍ഫലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. അജ്‌നാസ് 22ഉം അന്‍ഫല്‍ 38ഉം റണ്‍സ് നേടി. സച്ചിന്‍ സുരേഷ് 10 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും പി കെ മിഥുനും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സഞ്ജുവിന്റെ അഭാവത്തില്‍ വിനൂപ് മനോഹരനൊപ്പം കൊച്ചിയുടെ ഇന്നിങ്‌സ് തുറന്നത് ജിഷ്ണുവാണ്. 14 പന്തുകളില്‍ 30 റണ്‍സുമായി വിനൂപ് മനോഹരന്‍ മടങ്ങി.എന്നാല്‍ മറുവശത്ത് ബാറ്റിങ് തുടര്‍ന്ന ജിഷ്ണു മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. 29 പന്തുകളില്‍ 45 റണ്‍സ് നേടിയാണ് ജിഷ്ണു മടങ്ങിയത്. മികച്ച റണ്‍റേറ്റോടെ മുന്നേറിയ കൊച്ചി അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കാലിക്കറ്റ് മല്‌സരത്തിലേക്ക് തിരിച്ചെത്തി.
18ആം ഓവറില്‍ പി കെ മിഥുനെയും ആല്‍ഫി ഫ്രാന്‍സിസ് ജോണിനെയും അഖില്‍ സ്‌കറിയ പുറത്താക്കിയതോടെ ആവേശം അവസാന ഓവറുകളിലക്ക് നീണ്ടു. എന്നാല്‍ മനസ്സാനിധ്യത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സാലി സാംസനും ജോബിന്‍ ജോബിയും ചേര്‍ന്ന് മൂന്ന് പന്തുകള്‍ ബാക്കി നില്‌ക്കെ കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു. സാലി സാംസന്‍ 22 റണ്‍സും ജോബിന്‍ ജോബി 12 റണ്‍സും നേടി പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ മൂന്നും എസ് മിഥുന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
