kozhikode 40 lakh stolen from car; big twist in case
കേസില്‍ പിടിയിലായ പ്രതികള്‍

കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത്; കേസില്‍ വന്‍ ട്വിസ്റ്റ്, ഭാര്യാ പിതാവിന്റെ പണം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നാടകമെന്ന് പൊലീസ്

കോഴിക്കോട് നഗരത്തില്‍ വാഹന ബിസിനസ് നടത്തുന്നയാളാണ് മുഖ്യ പ്രതിയായ റഹീസ്
Published on

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ ആസൂത്രണം ചെയ്ത സംഭവമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും നാല്‍പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കവര്‍ന്നെന്നായിരുന്നു പരാതി. കാറിന്റെ മുന്‍ സീറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച പണം ചില്ല് തകര്‍ത്ത് എടുത്തെന്നാണ് റഹീസ് പൊലീസിനെ അറിയിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ആണ് നിര്‍ണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. ഇങ്ങനെ പണം കവര്‍ന്നവരെ ആദ്യം കണ്ടെത്തി. പിന്നാലെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.

കേസില്‍ പുവാട്ടുപറമ്പ് സ്വദേശി പി.എം റഹീസ് സുഹൃത്തുകളായ സാജിദ് എന്ന ഷാജി, ജംഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തില്‍ വാഹന ബിസിനസ് നടത്തുന്നയാളാണ് മുഖ്യ പ്രതിയായ റഹീസ്.

90000 രൂപക്കാണ് സുഹൃത്തുക്കളായ സാജിദിനും ജംഷീറിനും റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. പണത്തിന് പകരം ചാക്കില്‍ പേപ്പര്‍ നിറച്ചായിരുന്നു നാടകം. ബൈക്കിന്റെ നമ്പറും മാറ്റിയിരുന്നു. ഭാര്യാ പിതാവ് ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിന്റെതാണ് ചെലവായ പണമെന്നാണ് മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com