കോഴിക്കോട് : കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മൽസരിക്കും. സിപിഎം സംസ്ഥാനക്കമ്മിറ്റി ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കെപി കുഞ്ഞമ്മദ് മാസ്റ്റർ.
കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകിയത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അടക്കം നാലുപേരുടെ പേരുകളാണ് കുറ്റ്യാടിയിൽ പരിഗണിച്ചിരുന്നത്. ഇതിൽ പ്രാദേശിക പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്ത് കുഞ്ഞഹമ്മദ് കുട്ടിയെ മൽസരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകുകയായിരുന്നു.
സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
തുടർന്ന് ജോസ് കെ മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയായിരുന്നു. കുറ്റ്യാടി സീറ്റിൽ കേരള കോൺഗ്രസ് മൽസരിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്തുന്നത് അടക്കം സിപിഎം പ്രവർത്തകർ ആലോചിച്ചിരുന്നു. കുറ്റ്യാടിയിൽ സിപിഎം മൽസരിക്കുന്നതിൽ മണ്ഡലം ആഹ്ലാദത്തിലാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
കുറ്റ്യാടിയിൽ പ്രതിഷേധം നടത്തിയവർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം അച്ചടക്ക നടപടി പരിഗണിക്കുമെന്ന് സിപിഎം നേതാവ് എളമരം കരീം പറഞ്ഞു. കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത് താൽക്കാലികമായി മാത്രമാണെന്ന് ജോസ് കെ മാണിയും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates