തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ചുരുങ്ങിയത് നൂറ് കോടിയുടെ ഹവാല ബിസിനസ് രേഖകൾ ലഭിക്കുമെന്ന് മുൻ മന്ത്രി കെടി ജലീൽ. വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജലീൽ കേന്ദ്ര ഏജൻസിക്കും ലീഗിനുമെതിരെ രൂക്ഷ വിമർശനവും പരിഹാസവും ഉയർത്തിയത്.
"85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ഇഡി പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് എംഎൽഎമാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്," - ജലീൽ ചോദിച്ചു.
മുൻപ് തനിക്കെതിരെ ഉയർത്തിയ ഖുർആൻ വഴിയുള്ള സ്വർണ്ണക്കടത്ത് ആരോപണങ്ങളെ ഓർമ്മിപ്പിച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ഖുർആനിനൊപ്പം സ്വർണം കയറ്റിയ വണ്ടി എം.സി റോഡ് വഴി പെരുമ്പാവൂരിലെത്തി പാക്കറ്റുകൾ ഇറക്കിയെന്നും, തൃശൂരിലെത്തിയപ്പോൾ ജിപിഎസ് തകരാറിലാക്കി ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി കോടികൾക്ക് വിറ്റുവെന്നും പത്ര-ദൃശ്യ മാധ്യമങ്ങളും യുഡിഎഫും ചേർന്ന് അന്ന് വൻ പ്രചാരണം നടത്തിയിരുന്നുവെന്നും കുറിപ്പ് പറയുന്നു
ജലീലിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം:
അവസാനം എന്തായി? കുന്തായി!
85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLA-മാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുർആനിലെ സ്വർണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും യു.ഡി.എഫും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?
ഖുർആനിനൊപ്പം സ്വർണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകൾ ഇറക്കി. സ്വർണ്ണക്കട്ടികൾ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോൾ GPS ബോധപൂർവ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വർണ്ണക്കട്ടികൾ കോടികൾക്ക് വിറ്റു.
ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങൾ വണ്ടിയുടെ റൂട്ട് മേപ്പ് ഉൾപ്പടെ കൊടുത്താണ് ഒന്നാം പേജിൽ പ്രധാന വാർത്തയായി ഈ നുണക്കഥകൾ പ്രചരിപ്പിച്ചത്.
ഖുർആൻ കോപ്പികൾ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാൻ വന്നതു വരെ അന്ന് വാർത്തയായി! NIA-യുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകൾക്കും അൽപ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates