

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടെങ്കിലും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ നേരിയ വര്‍ധന. 0.11 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 33.45 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ടു വിഹിതം. പ്രതിപക്ഷ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാത്തതാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്.
2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 6.35 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 38.81 ശതമാനമാണ് യുഡിഎഫിന്റെ വോട്ടു വിഹിതം. സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്. 14.76 ശതമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി വോട്ടു വിഹിതം.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 19.26 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. അതേസമയം മുന്നണിയുടെ വോട്ട് വിഹിതം ഇത്തവണ 15 ശതമാനം ആയി കുറഞ്ഞു. 29.17 ശതമാനം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് ഒന്നാമതെത്തിയപ്പോള്‍, 27.16 ശതമാനം വോട്ടുകള്‍ നേടി സിപിഎം രണ്ടാം സ്ഥാനത്തെത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ 13.03 ശതമാനം വോട്ടുകളാണ് കരസ്ഥമാക്കിയത്. തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടു വിഹിതം നേടുക എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം, വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. തെക്കന്‍ ജില്ലകളിലാണ് ബിജെപി താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചത്.
തിരുവനന്തപുരം ജില്ലയിലാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് - 23.08 ശതമാനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഏകദേശം 19 ശതമാനം വോട്ടുകള്‍ നേടി. വടക്കന്‍ ജില്ലകളില്‍, തൃശ്ശൂര്‍ (19.65%), കാസര്‍കോട് (18.88%) എന്നിവിടങ്ങളിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചത്. പാലക്കാട്, ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 17.05 ശതമാനം നേടി. മലപ്പുറം (5.91%), ഇടുക്കി (7.76%) എന്നിവിടങ്ങളില്‍ ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ വോട്ടുകളാണ് ലഭിച്ചത്.
എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് 0.26 ശതമാനം വോട്ടാണ് ലഭിച്ചത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. യുഡിഎഫില്‍ മുസ്ലിം ലീഗ് 9.77 ശതമാനം വോട്ടു നേടി രണ്ടാമതെത്തിയപ്പോള്‍, കേരള കോണ്‍ഗ്രസിന് 1.33 ശതമാനം വോട്ടാണ് ലഭിച്ചത്. ഇടതുമുന്നണിയില്‍ സിപിഐ 5.58 ശതമാനം വോട്ടോടെ രണ്ടാമത്തെത്തി. കേരള കോണ്‍ഗ്രസ് എമ്മിന് 1.62 ശതമാനം വോട്ടാണ് ലഭിച്ചത്. 0.07 ശതമാനം മാത്രം വോട്ടു ലഭിച്ച കേരള കോണ്‍ഗ്രസ് എസ് ആണ് എല്‍ഡിഎഫില്‍ ഏറ്റവും പിന്നിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates