ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം; ഇന്ന് ഗവര്‍ണറെ കാണും

അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായം പ്രതിപക്ഷം ഉന്നയിക്കും
വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ/ ഫയൽ
വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ/ ഫയൽ
Updated on
1 min read

തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. രാജ്ഭവനില്‍ രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. 

വിഡി സതീശന് പുറമേ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിഎംഎ സലാം, മോന്‍സ് ജോസഫ്, എ എ അസീസ്, സി പി ജോണ്‍ ജി ദേവരാജന്‍ എന്നിവര്‍ പ്രതിപക്ഷ സംഘത്തിലുണ്ടാകും. ഭരണഘടനയെയും കോടതി വിധികളെയും വളച്ചൊടിച്ച് മുഖ്യമന്ത്രിയും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും.

അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായം പ്രതിപക്ഷം ഉന്നയിക്കും. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണറും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടും. 

വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം കേട്ടശേഷം ഗവര്‍ണര്‍ക്ക് നിയമോപദേശം തേടാം. കൂടാതെ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. നിയമസഭാ സമ്മേളനം വരെ തീരുമാനം നീട്ടിവയ്ക്കാനും ഗവര്‍ണര്‍ക്ക് കഴിയും. 

ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയാകും

അതിനിടെ കഴിഞ്ഞമന്ത്രിസഭായോഗം അംഗീകരിച്ച് അനുമതിക്കായി സമര്‍പ്പിച്ച ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഓര്‍ഡിനന്‍സ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രി പി രാജീവ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കാത്ത സാഹചര്യം ഇന്നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com