ആലപ്പുഴ; പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികൾക്ക് നേരെ യുവതിയുടെ വീട്ടുകാരുടെ അക്രമം. നവദമ്പതികൾ ബൈക്കിൽ തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ചശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. മാവേലിക്കര പുല്ലംപ്ലാവ് റെയിൽവേ മേൽപാലത്തിനു സമീപം ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.
പുന്നമ്മൂട് പോനകം കാവുളളതിൽ തെക്കേതിൽ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ 13നാണ് ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. സ്നേഹയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. ഇന്നലെ രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്നേഹയുടെ പിതാവ് ബാബുവും സഹോദരൻ ജിനുവും ചില ബന്ധുക്കളും ചേർന്നു തടഞ്ഞുനിർത്തുകയായിരുന്നു.
തന്നെ ബൈക്കിൽ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നൽകി. പരാതിയെ തുടർന്നു പൊലീസ് യുവതിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തി ഭർത്താവിനൊപ്പം അയച്ചു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബു, ജിനു എന്നിവർക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കൾക്കും എതിരെ കേസ് എടുത്തതായി സിഐ ബി.വിനോദ് കുമാർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം കഴിച്ചതിലുള്ള വിരോധമാണു ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates