
വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നിൽക്കുകയാണ് സംസ്ഥാനം. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ ഗ്രാമങ്ങളാണ് ഉരുളിൽ തകർന്നടിഞ്ഞത്. കേരളത്തെ പിടിച്ചുലച്ച ദുരന്തങ്ങളിലൂടെ
കേരളത്തെ പിടിച്ചുലച്ച ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്. അർധരാത്രി ഇരച്ചെത്തിയ ഉരുളിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങൾ തകർന്നു. മരണസംഖ്യ 150 കടന്നു. മുണ്ടക്കൈയിൽ ഉണ്ടായിരുന്ന 500 ലേറെ വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം മാത്രം.
2020 ഓഗസ്റ്റ് ഏഴിന് രാത്രി പത്തരയോടെയാണ് ഇടുക്കിയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം ഇടുക്കി പെട്ടിമുടി മലയടിവാരത്തെ നാലു തൊഴിലാളി ലയങ്ങൾ ഒലിച്ചുപോയി. ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. 11 പേരെ രക്ഷപ്പെടുത്തി.
2019 ഓഗസ്റ്റ് എട്ടിനാണ് മലപ്പുറത്തെ മലയോരമേഖലയായ കവളപ്പാറയിൽ ഉരുൾ പൊട്ടുന്നത്. കവളപ്പാറയിലെ മുത്തപ്പൻ കുന്നിനെ വിഴുങ്ങിയ ഉരുൾപൊട്ടലിലും പ്രളയത്തിലും 59 ജീവനുകളാണ് നഷ്ടമായത്. 45 ലേറെ വീടുകൾ അപ്രത്യക്ഷമായി.
കവളപ്പാറ ഉരുൾപൊട്ടലിന്റെ അന്നു തന്നെയാണ് വയനാടിനെ ദുഃഖത്തിലാഴ്ത്തി പുത്തുമല ദുരന്തമുണ്ടാകുന്നത്. 2019 ഓഗസ്റ്റ് 8 നുണ്ടായ ദുരന്തത്തിൽ 17 പേരാണ് മരിച്ചത്. 50ലേറെ വീടുകൾ ഒലിച്ചുപോയി. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പുത്തുമല
2001 നവംബർ 10 നാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ അമ്പൂരിയിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ആറു കുടുംബങ്ങളിലായി 39 പേരാണ് അന്ന് മരിച്ചത്.
2021 ഒക്ടോബർ 16ന് ഉച്ചയ്ക്കാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കലും സമീപ പഞ്ചായത്തായ കൊക്കെയാറിലും ഉരുൾപൊട്ടലുണ്ടാകുന്നത്. 21 ജീവനുകളാണ് ഉരുളിൽ പൊലിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates