തിരുവനന്തപുരം; മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാവാതെ കോൺഗ്രസ്. രമേശ് ചെന്നിത്തലയും വിഡി സതീശനും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. അതിനിടെ പ്രതിപക്ഷനേതാവ് ആരാകുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു. ഇതിനിടെ, കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും യുഡിഎഫ് കൺവീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു. എന്നാൽ, ഈ പദവികളിലെ തീരുമാനങ്ങൾ വൈകാനാണു സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates