

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പകയില്‍ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് എങ്ങനെയാണ് കൊല നടത്തിയതെന്നു പൊലീസിനോടു വിശദീകരിച്ചു. ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ വീട്ടിലേക്ക് കയറിയതെന്ന് വിനീഷ് പറഞ്ഞു.
വീട്ടിലെ അടുക്കളയില്‍ നിന്നാണ് ദൃശ്യയെ കുത്തിയ കത്തി എടുത്തത്. കത്തിയുമായി വീടിന്റെ മുകള്‍ നിലയിലേക്ക് പോയി. ദൃശ്യ വരുന്നത് കാത്തിരുന്നു. ദൃശ്യ താഴത്തെ നിലയിലാണ് ഉള്ളതെന്നു മനസ്സിലായതോടെ ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്പോള്‍ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നു. അതോടെയാണ് ദേവശ്രീയെ ആക്രമിച്ചത്. പിന്നീടു ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി പുറത്തുകടന്നു. പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു.
മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്‌റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ്ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
എളാട് കൂഴന്തറ ചെമ്മാട്ടു വീട്ടില്‍ ബാലചന്ദ്രന്റെ മകളും എല്‍എല്‍.ബി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ ദൃശ്യ (21) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇളയസഹോദരി ദേവശ്രീ (13)യെ അക്രമം തടയുന്നതിനിടെ പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates