പൂജയുടെ പേരില്‍ കണ്ണും കൈകളും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊന്നു; മൃതദേഹം കണ്ടെത്താനായില്ല, നിര്‍ണായക വെളിപ്പെടുത്തല്‍

കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൂജ നടത്താനെന്ന പേരില്‍ കണ്ണും കൈകളും കെട്ടിയശേഷം തലയ്ക്കടിച്ചാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

പന്താവൂര്‍ സ്വദേശിയായ കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെ(24) ആണ് 6 മാസം മുന്‍പ് കാണാതായത്. അറസ്റ്റിലായ വട്ടംകുളം സ്വദേശികളും ഇര്‍ഷാദിന്റെ സുഹൃത്തുക്കളുമായ അധികാരിപ്പടി വീട്ടില്‍ സുഭാഷ് (35), മേനോംപറമ്പില്‍ എബിന്‍ (27) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയ ശേഷം ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് ചാക്കിലുമാക്കി പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി പ്രതികള്‍ പൂക്കരത്തറയിലെ കിണറ്റില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് നേരത്തേ 5 ലക്ഷം രൂപ സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്‍ന്ന് വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചുചോദിക്കുമോയെന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 11ന് രാത്രി 9ന് ഇര്‍ഷാദ് ഒന്നരലക്ഷം രൂപയുമായി പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി. മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കും പുറകില്‍ അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊണ്ടു പോയത് വാടകയ്ക്ക് എടുത്ത കാറിലാണെന്നും പൊലീസ് പറഞ്ഞു.

എടപ്പാള്‍ നടുവട്ടം-അയിലക്കാട് റോഡില്‍ പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിനു പിന്നിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം തള്ളിയെന്ന് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഡീഷനല്‍ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ തെരച്ചില്‍ തുടങ്ങി.  കിണറ്റിലെ മാലിന്യം നീക്കം ചെയ്ത് മൃതദേഹം കണ്ടെത്താന്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഇന്നലെ പകല്‍ മുഴുവന്‍ നടത്തിയ നീക്കം വിജയിച്ചില്ല. 2 മീറ്ററോളം ആഴത്തിലുള്ള മാലിന്യം നീക്കേണ്ടതുള്ളതിനാല്‍ തിരച്ചില്‍ ഇന്നും തുടരും. 

വിഗ്രഹം വാങ്ങുന്നതിനായി ഇര്‍ഷാദ് പണം നല്‍കിയെന്ന പൊലീസിന്റെ വാദം ബന്ധുക്കള്‍ തള്ളി. മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപാരം നടത്തിയിരുന്നയാളാണ് ഇര്‍ഷാദ്. കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ ഇത്തരം ഉപകരണങ്ങള്‍ വയനാട്ടില്‍നിന്ന് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ പ്രതികള്‍ പണം കൈപ്പറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂണ്‍ 11ന് കോഴിക്കോട്ടേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇര്‍ഷാദ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

അടുത്ത ദിവസവും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ നീക്കമാണ് പ്രതികളെ വലയിലാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com