

കണ്ണൂർ: കൂത്തുപറമ്പിനു സമീപം വട്ടിപ്രത്ത് 'മനുഷ്യ നിർമിത ഉരുൾപൊട്ടൽ'. ഇവിടെ പ്രവർത്തിച്ചു വന്ന ക്വാറിയുടെ ഒരു ഭാഗം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകി ഒരു വീട് പൂർണമായും തകർന്നു. ആളപായമില്ല.
മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂർണമായും തകർന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേൽക്കൂരയും തകർന്നു. നാല് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വലിയ ശബ്ദം കേട്ടാണ് ഇന്നലെ പുലർച്ചെ നാട്ടുകാരിൽ പലരും ഉറക്കമുണർന്നത്. നിമിഷ നേരത്തിനുള്ളിൽ കല്ലുകളും ചെളിയും ഇരച്ചെത്തി. ബാബു കണ്ടു നിൽക്കെയാണ് ചെളിയും വെള്ളവും കരിങ്കൽ ചീളുകളും വീട്ടിലും പറമ്പിലും നിറഞ്ഞത്. വീടിനു പുറത്തായതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.
കല്ലും ഓടും കിടപ്പു മുറിയിലും മറ്റ് മുറികളിലും നിറഞ്ഞു കിടക്കുന്നു. അപ്രതീക്ഷിത അപകടത്തിൽ ബാബുവിന്റെ പശുക്കിടാവ് ഒലിച്ചു പോയിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി.
ക്വാറിയിൽ ഒരു ഭാഗത്തു നിന്നു മണ്ണിടിഞ്ഞു വീണപ്പോൾ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതർ സംശയിക്കുന്നു. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശത്തെ വീടുകളിൽ നിന്നു ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.
നേരത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രദേശവാസികൾ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്. ഇത്തരത്തിലുള്ള നിരവധി ചെങ്കൽ, കരിങ്കൽ ക്വാറികളാണ് പാനൂർ കൂത്തുപറമ്പ് മേഖലയിൽ പ്രവർത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates