

ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദത്തിൽ കേരള സർക്കാരിന്റെ വാദം തള്ളി കേന്ദ്രം. പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാൽ കൂടുതൽ തുക നൽകാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രസഹായമുള്ള ഏതു പദ്ധതിയിലും ധനസഹായം നോഡൽ ഓഫീസറുടെ അക്കൗണ്ടിലേക്കു കൈമാറണം. ഇതിനു പുറത്തുള്ള ഒരു പണമിടപാടും അനുവദിക്കില്ല. കേന്ദ്ര വിഹിതത്തിന്റെ പലിശയായി 20.19 ലക്ഷവും നോഡൽ ഓഫീസിൽ നിക്ഷേപിക്കേണ്ടതുണ്ട്. 2023–24 വർഷത്തെ പിഎം പോഷൺ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നിർദേശിച്ച് ആഗസ്റ്റ് എട്ടിന് പിഎം പോഷൺ സെക്‌ഷൻ ഓഫീസർ സംസ്ഥാന സർക്കാരിന് ഇമെയിൽ അയച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ പദ്ധതിയിൽ പിഎഫ്എംഎസ് നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates