

പാലക്കാട്: മണ്ണാർക്കാട് കരിമ്പയിലെ സദാചാരാക്രമണ കേസില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരിമ്പ സ്വദേശികളായ ഷമീർ, അക്ബർ അലി, പനയമ്പാടം സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മണ്ണാർക്കാട് ബസ് സ്റ്റോപ്പില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിൻ്റെ പേരിലാണ് കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചത്. അഞ്ച് വീതം പെൺകുട്ടികളും ആൺകുട്ടികളും ബസ് കാത്ത് ഇരിക്കുന്ന സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികള്‍ പരാതിയില്‍ പറയുന്നത്.
വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അധ്യാപകൻ്റെ മുന്നിലിട്ടാണ് കുട്ടികളെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി.
സദാചാര ആക്രമണത്തിൽ സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിഡബ്ല്യുസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് സിഡബ്ല്യുസി കാണുന്നത്. എന്താണ് സംഭവിച്ചത് എന്നതിൻ്റെ കൃത്യമായ റിപ്പോർട്ട് നൽകാൻ ഡിസ്ട്രിക്ട് ചൈല്‍ഡ്‌സ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കല്ലടിക്കോട് എസ്എച്ച്ഒയോടും നിർദേശം നൽകി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates