തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം മുൾമുനയിൽ നിർത്തിയ പ്രതി ഒടുവിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയിൽ തന്നെ കൃത്യം വീണു. പിന്നാലെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറിയത്. ജയിൽ ഓഫീസിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.
ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലേക്കെത്തിച്ചത്.
ജയില്‍ മോചിതനാകണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാൽ ഉദ്യോഗസ്ഥർ ഏറെ നേരം അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. മഴ പെയ്തത് രക്ഷാപ്രവർത്തനത്തിനു തടസമായി.
ഇയാൾക്ക് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളിൽ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാൾ. പിന്നീട് കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates