

കൊച്ചി: സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഗസ്റ്റിൻ സഹോദരന്മാർ കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം, കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടികൾക്കായി കേസ് പരിഗണിച്ച ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കേസിൽ പ്രതികളായ മൂന്ന് സഹോദരങ്ങളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതി സമയം ആയപ്പോൾ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ മാത്രമാണ് കോടതി മുറിയിൽ എത്തിയത്. മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും കോടതിയിൽ ഹാജരായില്ല.
മറ്റ് പ്രതികൾ എവിടെയെന്ന് ആരാഞ്ഞ കോടതി, പ്രതികളുടെ ഈ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി. "ഇതെന്താ ആളെ കളിയാക്കുകയാണോ?" എന്ന് രൂക്ഷമായി ചോദിച്ച മജിസ്ട്രേറ്റ്, റോജി അഗസ്റ്റിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയും അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് സമർപ്പിച്ചു. കോണ്ഫറൻസിംഗ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന മറ്റൊരു ഹർജിയും ഇവർ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടിലും നാളെ വിധി പറയും. കുറ്റപ്പത്രം വായിപ്പിച്ചുകേൾപ്പിക്കലിനുള്ള തിയതിയും നാളെ തീരുമാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates