

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് വയസുകാരനായ കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ ദുരൂഹത. കുട്ടിയെ കൊന്നതാണെന്നു സംശയമുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മയേയും ആൺ സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദറിനെയാണ് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കിടന്ന് ഉറങ്ങുകയായിരുന്നു എന്നും പിന്നീട് ഉണർന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാൽ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതർ കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചു. കഴുത്തിൽ എന്തുകൊണ്ടോ മുറുക്കിയ പാടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates