കോഴിക്കോട്: കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലാകെ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് തൊട്ടുമുന്‍പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തില്‍ ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മെയ് 11നാണ് ജംഷീദിനെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിമരിച്ചതെന്നായിരുന്നു കൂട്ടുകാരുടെ മൊഴി. എന്നാല്‍ ഇത് വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണത്തിന് പിന്നാലെ ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു
ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയില്‍ ജംഷിദ് മെയ് ഏഴിനാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കളോട് ജംഷിദ് ട്രെയിന്‍ തട്ടി മരിച്ചുവെന്ന് സുഹൃത്തുക്കള്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ സുഹൃത്തുക്കള്‍ ജംഷീദിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates