'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍ എന്‍ കൃഷ്ണദാസ്

'ട്രോളി വിവാദം കഴിഞ്ഞു, ജനകീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറണം'
'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍ എന്‍ കൃഷ്ണദാസ്
Updated on
1 min read

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ട്രോളി വിവാദം തള്ളി സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. ആ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വിജയിച്ചു വരാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാര്‍ട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. പാര്‍ക്കുന്നത്തെ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ എംഎംഎല്‍എ എം നാരായണന്റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ട്രോളി വിവാദം അനാവശ്യമാണ്. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണം. പാലക്കാട് രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. ട്രോളി വിവാദം കഴിഞ്ഞു, ജനകീയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറണം. കോണ്‍ഗ്രസിന്റെ ട്രാപ്പില്‍ തല വെച്ചു കൊടുക്കരുത്. സഖാക്കള്‍ വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എല്ലാവരുടേയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോഴെന്ന് എംവി ​ഗോവിന്ദൻ രാവിലെ പ്രതികരിച്ചിരുന്നു . രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേയെന്ന് എംവി ​ഗോവിന്ദൻ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണ്. പരിശോധന എൽഡിഎഫിന് ​ഗുണം ചെയ്യും. കോൺ​ഗ്രസിന്റെ ശുക്രദശ പോയില്ലേയെന്ന് ​ഗോവിന്ദൻ പറഞ്ഞു.

ശരിയായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതേത്തുടർന്ന് കോൺ​ഗ്രസിന് നിരന്തരം കളവു പറയേണ്ട സാഹചര്യമാണ്. കളവ് ആവർത്തിക്കുകയല്ലാതെ വേറെ വഴിയില്ല. മന്ത്രി എം ബി രാജേഷ് എസ്പിയെ വിളിച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, മന്ത്രിക്ക് എസ്പിയെ വിളിക്കാം. മന്ത്രിയല്ലേ?. അതൊക്കെ ഭരണസംവിധാനത്തിന്റെ ഭാ​ഗമല്ലേ?. പെരുമാറ്റച്ചട്ടം ഉണ്ടെന്നു കരുതി മന്ത്രിക്ക് എസ്പിയെ വിളിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ ചോദിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com